ഡല്‍ഹി: നാലു മാസത്തിനിടെ ജഡ്ജി വിധിച്ചത് 22 വധശിക്ഷ. യുപിയിലെ മുസാഫര്‍നഗര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി രവികുമാര്‍ ദിവാകറിന്റെ വിധികളാണ് ദേശീയ ശ്രദ്ധ നേടിയിരിക്കുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ കേസുകളിലാണ് സാധാരണ വധശിക്ഷ വിധിക്കാറുള്ളത്. ജഡ്ജി രവികുമാറിന്റെ വിധികളുടെ പശ്ചാത്തലത്തില്‍, അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന വാദവും വീണ്ടും ചര്‍ച്ചയാകുകയാണ്.

മുസാഫര്‍ നഗറില്‍ ചുമതലയേറ്റെടുത്ത ശേഷം ജഡ്ജി രവികുമാര്‍ ദിവാകര്‍ 10 കേസുകളിലായാണ് 22 പ്രതികള്‍ക്ക് മരണശിക്ഷ വിധിച്ചത്. വധശിക്ഷയില്‍ റെക്കോര്‍ഡാണ് ജഡ്ജി രവികുമാര്‍ കുറിച്ചിരിക്കുന്നത്. നേരത്തെ ബറൈലി കോടതിയില്‍ ജോലി ചെയ്യവെ 13 പേര്‍ക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്. ഇതോടെ ജഡ്ജി ജഡ്ജി രവികുമാര്‍ ദിവാകര്‍ ആകെ മരണശിക്ഷ വിധിച്ച പ്രതികളുടെ എണ്ണം 35 ആയിട്ടുണ്ട്.
അഡ്വക്കേറ്റ് സമീര്‍ സൈഫിയുടെ കൊലപാതകത്തില്‍ ഏപ്രില്‍ ആറിന് മൂന്നു പേര്‍ക്ക് വധശിക്ഷ വിധിച്ചതാണ്, മുസാഫര്‍നഗര്‍ സെഷന്‍സ് ജഡ്ജിയായിരിക്കെയുള്ള ആദ്യ വിധി. ഒരു കൊലപാതകക്കേസില്‍ ഏപ്രില്‍ 28 ന്, സ്ത്രീ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വധശിക്ഷ വിധിച്ചു. 2011 ലെ ഹൈവേ കവര്‍ച്ചാ കൊലപാതകവുമായി ബന്ധപ്പെട്ട് നാലുപേര്‍ക്കാണ് അവസാനമായി വധശിക്ഷ വിധിച്ചത്.
‘വധശിക്ഷ വിധിക്കുന്നത് വളരെ ആലോചനകള്‍ക്കു ശേഷവും ‘അപൂര്‍വങ്ങളില്‍ അപൂര്‍വം’ എന്ന തത്വത്തിന്റെ പവിത്രത മനസ്സില്‍ വെച്ചും ആയിരിക്കണമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു അഭിഭാഷകന്‍ പറഞ്ഞു. അതേസമയം, BNSS-ന്റെ സെക്ഷന്‍ 407(1) പ്രകാരം, സെഷന്‍സ് കോടതി പുറപ്പെടുവിക്കുന്ന വധശിക്ഷ ഹൈക്കോടതി ശരിവെക്കേണ്ടതാണ്. ഹൈക്കോടതി വിധി അംഗീകരിച്ചാല്‍ മാത്രമേ ശിക്ഷ നടപ്പാക്കാന്‍ സാധിക്കുകയുള്ളൂ.



















