ആറ്റിങ്ങൽ: കെ റെയില്‍ പദ്ധതിക്കായുളള കല്ലിടലിനെതിരെ പ്രതിഷേധം. ആലംകോട് ഇസ്ലാംമുക്കിൽ പോലീസും കെ റെയില്‍ വിരുദ്ധ ജനകീയ സമിതി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. കല്ലിടൽ തടയാനെത്തിയ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു വനിതയുൾപ്പടെ പത്തോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
കേരള റെയില്‍ ഡവലപ്മെന്റ് കോര്പറേഷന് നടപ്പാക്കുന്ന സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതിക്കായുളള അതിര്‍ത്തി നിര്‍ണയിക്കുന്ന കല്ലിടൽ പ്രവർത്തിക്കിടെയാണ് പ്രതിഷേധം ഉണ്ടായത്. വർക്കല ഡിവൈഎസ്പി നിയാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രദേശത്ത് തമ്പടിച്ചിരുന്നു. കെ റെയില്‍ വിരുദ്ധ ജനകീയ സമിതി പ്രവർത്തകർ കല്ലിടൽ തടയാൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിക്കുകയിരുന്നു. പോലീസ് പ്രവർത്തകർക്ക് നേരെ ലാത്തി വീശി. അറസ്റ്റ് ചെയ്ത പ്രവർത്തകരെ ആറ്റിങ്ങൽ, വർക്കല പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി. പ്രദേശത്തു പ്രതിഷേധം തുടരുകയാണ്.
കെ റെയില്‍ വിരുദ്ധ സമര സമിതി പ്രവർത്തകരെ അറസ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രദേശത്ത് കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രതിഷേധവും നടക്കുന്നു.

















