ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ കാളിയൂട്ട് മഹോത്സവം 23 മുതൽ മാർച്ച് 3വരെ സംഘടിപ്പിക്കും. 23ന് രാവിലെ എട്ടിനാണ് കാളിയൂട്ടിന് തുടക്കം കുറിച്ചുകൊണ്ടുള്ള കുറികുറിക്കൽ ചടങ്ങ് നടക്കുന്നത്. ക്ഷേത്ര മേൽശാന്തിയുടെ സാന്നിദ്ധ്യത്തിൽ ക്ഷേത്ര ഭണ്ഡാരപ്പിള്ള സ്ഥാനീയൻ ജയകുമാർ താളിയോലയിൽ നീട്ടെഴുതി പൊന്നറ കുടുംബത്തിലെ അംഗത്തിന് കൈമാറിയാണ് കുറികുറിക്കൽ ചടങ്ങ് നിർവഹിക്കുന്നത്.
മാർച്ച് 3ന് വൈകിട്ട് 5 നാണ് കാളിയൂട്ടിലെ നിലത്തിൽപ്പോരും ദാരികനിഗ്രഹവും അരങ്ങേറുന്നത്.
കാളിയൂട്ടിനും തുടർന്ന് മീന മാസത്തിൽ നടക്കുന്ന ഭരണി മഹോത്സവത്തിനും വേണ്ടിയുളള ഒരുക്കങ്ങൾ ആരംഭിച്ചു. മാർച്ച് 25നാണ് പത്ത് നാൾ നീണ്ടുനിൽക്കുന്ന മീന ഭരണി മഹോത്സവം സമാപിക്കുന്നത്. കാളിയൂട്ടിനോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ ഉപദേശക സമിതി സെക്രട്ടറി അജയൻ ശാർക്കര, വൈസ് പ്രസിഡന്റ് ബൈജു, മധു,നിജു കൃഷ്ണൻ കണ്ണൻ, ശരത്, ബാലചന്ദ്രൻ, സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.



















