കട്ടപ്പന ഇരട്ടക്കൊല? പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

Mar 9, 2024

seena

കട്ടപ്പന: കട്ടപ്പനയിൽ ഇരട്ടക്കൊല നടന്നെന്ന് സംശയിക്കുന്ന വീട്ടിലെ തറപൊളിച്ച് പരിശോധിക്കാൻ പൊലീസ്. നിലവിൽ റിമാൻഡിലുള്ള പ്രതി നിതീഷിനെ കസ്റ്റഡിയിൽ വാങ്ങാൻ ഇന്ന് അപേക്ഷ നൽകും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള മറ്റൊരു പ്രതി വിഷ്ണുവിനെയും കസ്റ്റഡിയിൽ വാങ്ങും. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ചായിരിക്കും പരിശോധന നടത്തുക. ഇരട്ടക്കൊലപാതകം നടന്നു എന്ന് പറയപ്പെടുന്ന വീട് പൊലീസ് സീൽ ചെയ്ത്. വൻ പൊലീസ് സന്നാഹമാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. ഇന്ന് തന്നെ തറപൊളിച്ച് പരിശോധിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. വിഷ്ണുവിന്റെ അച്ഛനേയും നവജാതശിശുവിനേയും കൊലപ്പെടുത്തി എന്നാണ് പുറത്തുവരുന്ന വിവരം. കുട്ടിയുടെ കൊല നരബലിയാണോ എന്നും സംശയിക്കുന്നുണ്ട്.

വർക് ഷോപ്പിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. വീട്ടിൽ തൊണ്ടിമുതൽ ഒളിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ പൊലീസ് വീട്ടിൽ എത്തിയപ്പോഴാണ് പൂട്ടിയിട്ട നിലയിൽ വിഷ്ണുവിന്റെ അമ്മയേയും സഹോദരിയേയും കണ്ടെത്തുന്നത്. ഇവരിൽ നിന്നാണ് കൊലപാതക വിവരം ലഭിക്കുന്നത്. സഹോദരിയ്ക്ക് നിതീഷിലുണ്ടായ കുഞ്ഞാണ് കൊലചെയ്യപ്പെട്ടത്. 2016ലാണ് സംഭവമുണ്ടായത്. വിഷ്ണുവിന്റെ അച്ഛൻ എട്ട് മാസം മുൻപാണ് കൊലചെയ്യപ്പെട്ടു എന്നാണ് വെളിപ്പെടുത്തൽ. ഇരുവരും ചേർന്ന് വയോധികനെ കൊലപ്പെടുത്തി വീടിനുള്ളിൽ തന്നെ കുഴിച്ചിട്ടു എന്നാണ് വിവരം.

വീട്ടില്‍ ചില പൂജകളും ആഭിചാര ക്രിയകളും നടത്തിയതിന്റെ തെളിവുകള്‍ പൊലീസ് കണ്ടെത്തി. വീടിന്റെ തറ ദീര്‍ഘ ചതുരാകൃതിയില്‍ കുഴിയെടുത്തതിന്റെയും, അവിടെ പുതുതായി കോണ്‍ക്രീറ്റ് ചെയ്തതായും കണ്ടെത്തി. പൂജാരിയായിരുന്ന നിതീഷാണ് ആഭിചാരകര്‍മ്മങ്ങള്‍ ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്.

നഗരത്തിൽ ഓക്സീലിയം സ്കൂൾ ജംക്‌ഷനു സമീപത്തെ വർക്‌ഷോപ്പിൽ പുലർച്ചെയാണ് യുവാക്കൾ മോഷണത്തിന് എത്തിയത്. യാത്ര കഴിഞ്ഞ് യാദൃശ്ചികമായി ഈ സമയം സ്ഥലത്തെത്തിയ സ്ഥാപന ഉടമ വേലായുധന്റെ മകൻ പ്രവീണും സുഹൃത്ത് തോംസണും ശബ്ദം കേട്ടാണ് വർക്‌ഷോപ്പിലേക്കു ചെന്നപ്പോൾ മോഷണശ്രമം കാണുകയായിരുന്നു. മറ്റുള്ളവരെ തള്ളിയിട്ട് മതിൽ ചാടിക്കടന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച വിഷ്ണു വിന്റെ കാലിനാണ് പരിക്കേറ്റിരിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് ഇയാളെ ആശുപത്രിയിലേക്കു മാറ്റിയത്.

cake tower new
LATEST NEWS