എറണാകുളം: ആദ്യകാല നാടക-സിനിമ നടൻ തൃപ്പൂണിത്തുറ വൈക്കം റോഡ് കണ്ണൻകുളങ്ങരയിൽ വർഗീസ് കാട്ടിപ്പറമ്പൻ (88) അന്തരിച്ചു. ആലപ്പുഴ മുഹമ്മ കാട്ടിപ്പറമ്പിൽ ജോസഫിന്റെയും മറിയത്തിന്റെയും മകനാണ്. ഒരു സമയത്ത് സിനിമയിലും നാടകത്തിലും നായകനായി നിറഞ്ഞു നിന്ന അഭിനോതാവായിരുന്നു വർഗീസ്. നാടകവേദികളിൽ ‘സ്റ്റേജിലെ സത്യൻ’ എന്നായിരുന്നു വർഗീസ് അറിയപ്പെട്ടിരുന്നത്. സിനിമാ താരം സത്യനുമായുള്ള സാമ്യമായിരുന്നു ഈ വിളിപ്പേരിനു കാരണം
സിനിമയിൽ പ്രസാദ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 1971-ൽ പുറത്തിറങ്ങിയ ‘അനാഥശില്പങ്ങൾ’ എന്ന ഹിറ്റ് സിനിമയിലൂടെയാണ് പ്രസാദ് എന്ന പേരിൽ വർഗീസ് കാട്ടിപ്പറമ്പൻ സിനിമയിലാണ് നായകനായി ചുവടുവെക്കുന്നത്. സരസ്വതിയായിരുന്നു നായിക. സുമംഗലി എന്ന സിനിമയിൽ ഷീലയായിരുന്നു വർഗീസിന്റെ നായിക. ലക്ഷ്യം എന്ന സിനിമയിൽ രാഗിണി, ജയഭാരതി എന്നിവർ നായികമാരായി. പിന്നീട് സിനിമയിൽ സജീവമായിരുന്നില്ല.
1954-ൽ നവോദയ കലാസമിതിയുടെ നശിക്കാത്ത ഭൂമിയിൽ നായകനായാണ് വർഗീസ് കാട്ടിപ്പറമ്പൻ നാടകത്തിലെത്തുന്നത്. തുടർന്ന് കൈരളി തീയറ്റേഴ്സ്, പീപ്പിൾ തീയറ്റേഴ്സ്, വൈക്കം മാളവിക, അങ്കമാലി പൗർണമി, അങ്കമാലി മാനിഷാദ, കോട്ടയം കേരള, കോട്ടയം നാഷണൽ, ചങ്ങനാശ്ശേരി ഗീത, കായംകുളം പീപ്പിൾസ് തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക ട്രൂപ്പുകൾക്കു വേണ്ടിയും നായകനായി അഭിനയിച്ചു. ആകാശവാണി നാടകങ്ങളിലും സ്ഥിരം സാന്നിധ്യമായിരുന്നു. എ ഗ്രേഡ് ആർട്ടിസ്റ്റുമായിരുന്നു. സമഗ്ര സംഭാവനയ്‌ക്ക് സംസ്ഥാന സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരമടക്കം നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.


















