നടൻ സന്തോഷ് കെ നായരുടെ അപ്രതീക്ഷിത വിയോഗം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊന്നും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. സന്തോഷിന് അനുശോചനം രേഖപ്പെടുത്തി നടൻ കിഷോർ സത്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണിപ്പോൾ നൊമ്പരമായി മാറുന്നത്.
പുലർച്ചെ തിരുവനന്തപുരത്ത് നിന്നുള്ള യാത്രയ്ക്കിടയിൽ ഏനാത്ത് വെച്ച് അപകടത്തിൽപ്പെട്ട വണ്ടികൾ താൻ കണ്ടിരുന്നുവെന്നും, എന്നാൽ അത് സന്തോഷിന്റേതായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞതെന്നും കിഷോർ സത്യ കുറിച്ചു.
‘മോഹിനിയാട്ടം’ എന്ന സിനിമയിൽ അദ്ദേഹത്തിന്റെ പ്രകടനം കണ്ട് ആ കഥാപാത്രം സന്തോഷിന്റെ കരിയറിൽ വലിയൊരു വഴിത്തിരിവാകുമെന്ന് താൻ ഉറച്ചു വിശ്വസിച്ചിരുന്നുവെന്നും, പക്ഷേ വിധി മറ്റൊന്നായിപ്പോയെന്നും കിഷോർ സത്യ വേദനയോടെ ഓർത്തെടുത്തു.
സന്തോഷ് ഓടിച്ചിരുന്ന കാറും എതിരെ വന്ന പാഴ്സൽ ലോറിയും എംസി റോഡിൽ അടൂരിനും ഏനാത്തിനുമിടയിൽ എംജി ജംക്‌ഷനിൽ ഇന്നലെ രാവിലെ 6.15 നു കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന
സുഹൃത്തിനും ലോറി ഡ്രൈവർ പെരുമ്പാവൂർ സ്വദേശി സുധീഷിനും പരിക്കുണ്ട്. നാട്ടുകാർ കാർ വെട്ടിപ്പൊളിച്ച് അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സന്തോഷിന്റെ ജീവൻ രക്ഷിക്കാനായില്ല. ചികിത്സയ്ക്കിടെ സന്തോഷിന് ഹൃദയാഘാതവുമുണ്ടായി. മൃതദേഹം ഗുരുവായൂർ ഇരിങ്ങപ്പുറം അനന്തപുരി വീട്ടിൽ എത്തിച്ചു. സംസ്കാരം ഇന്ന് ഒരു മണിക്ക് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.
കിഷോർ സത്യ പങ്കുവച്ച കുറിപ്പ്
രാവിലെ കുടുംബവുമായി തിരുവനന്തപുരത്തു നിന്നും ഒരു യാത്ര പുറപ്പെട്ടു. ഏതാണ്ട് ആറര മണി കഴിഞ്ഞപ്പോൾ ഏനാത്ത് വഴി ഞങ്ങൾ കടന്നുപോയി. അപ്പോൾ വഴിയിൽ ഒരു ലോറിയും ഇന്നോവ കാറും ആക്സിഡന്റ് ആയി കിടക്കുന്നതു കണ്ടു. നിരവധി ആൾക്കാർ അവിടെ കൂടിയിരുന്നു കാഴ്ചക്കാരായി കുറച്ചധികം വാഹനങ്ങളും അവിടെ ഉണ്ടായിരുന്നു.ഏതാണ്ട് 9 മണി ആയപ്പോൾ ഒരു സുഹൃത്താണ് നടൻ സന്തോഷേട്ടൻ അപകടത്തിൽപ്പെട്ട് മരിച്ചു വിവരം പറഞ്ഞത്. അപ്പോഴാണ് വഴിയിൽ നടന്ന അപകടത്തിൽപ്പെട്ടത് സന്തോഷേട്ടന്റെ വണ്ടിയാണ് എന്ന് മനസ്സിലായത്. ഒത്തിരി സങ്കടം വന്നു.
കഴിഞ്ഞ ആഴ്ചയാണ് മോഹിനിയാട്ടം എന്ന സിനിമയിൽ ഒരു മികച്ച വേഷത്തിൽ അദ്ദേഹത്തെ വീണ്ടും കാണുന്നത്. ആ കഥാപാത്രം സന്തോഷേട്ടനെ വീണ്ടും മലയാള സിനിമയിൽ സജീവമാക്കുമെന്ന് മനസ്സ് ഉറപ്പിച്ചു പറഞ്ഞിരുന്നു. പക്ഷേ വിധി മറ്റൊന്നായി പോയി. മരണമെന്ന രംഗബോധമില്ലാത്ത കോമാളി ഒരിക്കൽ കൂടെ നമ്മെ വേദനിപ്പിച്ചു. ആദരാഞ്ജലികൾ…



















