ആറ്റിങ്ങൽ: ആളില്ലാത്ത വീട്ടിൽ കവർച്ച. കിഴുവിലം കൊച്ചാലുംമൂട് ധർമ്മേഷിൻ്റെ ധന്യ ഭവനിലാണ് കവർച്ച നടന്നത്. ഈ വീട് കുറച്ചുദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നു. ധർമ്മേഷും പിതാവും വിദേശത്താണ്. ദർമ്മേഷിൻ്റെ ഭാര്യ മേലാറ്റിങ്ങലുള്ള കുടുംബ വീട്ടിലാണ് താമസിച്ചിരുന്നത്. വീട് അടച്ചിട്ടിരുന്നതിനാൽ എല്ലാദിവസവും രാവിലെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമായിരുന്നു. ഇത്തരത്തിൽ പരിശോധിച്ചപ്പോഴാണ് മോഷണ ദൃശ്യങ്ങൾ കണ്ടത്. തുടർന്ന് വീട്ടിൽവന്ന് കണ്ട് മോഷണ വിവരം സ്ഥിരീകരിക്കുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പുലർച്ചെ രണ്ട് മണിയോടെയാണ് മോഷ്ടാവ് വീട്ടിലെത്തിയത്. ക്യാമറയിൽ മുഖം പതിയതിരിക്കുവാൻ മുഖം മറയും വിധം തൊപ്പിയും മാസ്ക്കും ധരിച്ചിരുന്നു. വാതിൽ തുറന്ന് അകത്തുകയറി, തുടർന്ന് വീടിൻറെ കിടപ്പുമുറികളും കുത്തിത്തുറന്നു അലമാരകൾ, മേശകൾ എന്നിവ പൊളിച്ചു ഇതിൽ ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം വാരി വലിച്ചിട്ടു. ക്ഷേത്രത്തിലെ ഉത്സവത്തിന് നൽകുവാൻ സൂക്ഷിച്ചിരുന്ന പണം വീട്ടിൽനിന്നും കവർന്നു. പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.


















