കല്ലമ്പലം: കഞ്ചാവിന്റെയും സിന്തറ്റിക്ക് ഡ്രഗ്ഗിന്റെയും വിതരണത്തിന് എതിരായി പോലീസ് നടത്തുന്ന ഡ്രൈവിന്റെ ഭാഗം ആയി നാവായികുളത്തു വാഹന പരിശോധനക്കിടെ രണ്ടു പേരെ പിടികൂടി. രണ്ടു കിലോ ഇരുന്നൂറ് ഗ്രാം കഞ്ചാവാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. കടയ്ക്കാവൂർ ആനത്തലവട്ടം വിളയിൽ വീട്ടിൽ ജിത്തുലാൽ (21) ആനത്തലവട്ടം വയ്യമ്പള്ളി വീട്ടിൽ കിരൺ ജോയ് (21) എന്നിവരാണ് അറസ്റ്റിൽ ആയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച മോട്ടോർ സൈക്കിളും പിടിച്ചെടുത്തു.

തിരുവനന്തപുരം റൂറൽ ഡാൻസഫ് ടീമും കല്ലമ്പലം പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കേരള തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിൽ നിന്നും ശേഖരിക്കുന്ന കഞ്ചാവ് ഇരുചക്ര വാഹനങ്ങളിൽ ജില്ലയിലെ വിവിധ ഇടങ്ങളിൽ എത്തിച്ചു കച്ചവടം ചെയ്യുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണിവർ. ഇവരിൽ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വില്പന നടത്തുന്ന പ്രധാന സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ ദിവ്യ.വി. ഗോപിനാഥ് ഐപിഎസ്ന്റെ നിർദ്ദേശപ്രകാരം നാർകോട്ടിക് സെൽ ഡിവൈഎസ്പി രാസിത്.വി.ടി യുടെയും വർക്കല ഡിവൈഎസ്പി നിയാസിന്റെയും നേതൃത്വത്തിൽ ലഹരി മാഫിയക്കെതിരെ സ്വീകരിച്ചു വരുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് ഇവർ അറസ്റ്റിൽ ആയത്.
കല്ലമ്പലം ഐഎസ്എച്ഒ ഐ.ഫറോസിന്റെ നേതൃത്വത്തിൽ എസ്.ഐ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്.ഐ വിജയകുമാർ, ജിഎസ്ഐമാരായ ജയൻ, അനിൽകുമാർ , എഎസ്ഐമാരായ സുനിൽ, സുനിൽകുമാർ, എസ്.സി.പി.ഒ ഹരിമോൻ തിരുവനന്തപുരം, റൂറൽ ഡാൻസാഫ് ടീമിലെ എസ് ഐ മാരായ ഫിറോസ്ഖാൻ ബിജു, എഎസ്ഐ ബിജുകുമാർ, സിപിഒ മാരായ സുനിൽരാജ്, വിനീഷ്, ഷിജു, അനൂപ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

















