മലപ്പുറം: സോപാന സംഗീതജ്ഞന് ഞെരളത്ത് ഹരിഗോവിന്ദന് മുസ്ലിം ലീഗില്‍ ചേര്‍ന്നു. പാണക്കാട്ടെ വീട്ടിലെത്തി, ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. കെഎന്‍എ ഖാദര്‍ അടക്കമുള്ള ലീഗ് നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു. വാക്കും പ്രവൃത്തിയും രണ്ടാകുന്ന കാലത്ത് ലീഗിന്റെ നിലപാടുകൾക്ക് വലിയ പ്രധാന്യമുണ്ടെന്ന് ഹരിഗോവിന്ദൻ പറഞ്ഞു.
ലീഗ് വാക്കിലല്ല, പ്രവൃത്തിയിലാണ് മാനവിതക സൂക്ഷിക്കുന്നതെന്നും, അതില്‍ വിശ്വാസം അര്‍പ്പിച്ചാണ് ലീഗില്‍ ചേരുന്നതെന്നും ഹരിഗോവിന്ദന് പറഞ്ഞു. ഇനി യുഡിഎഫിന്റെ പ്രചാരണ പരിപാടികളില്‍ സജീവമാകും. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അത് മുസ്ലിം ലീഗിലായിരിക്കുമെന്ന് പത്തുപന്ത്രണ്ടു വര്‍ഷം മുമ്പേ വ്യക്തമാക്കിയിട്ടുള്ളതെന്നും ഹരിഗോവിന്ദന് പറഞ്ഞു.
കല കൊണ്ടും സാഹിത്യം കൊണ്ടും ഈ സമൂഹത്തില്‍ സൃഷ്ടിക്കാന്‍ കഴിയുന്ന പരമാവധി മാനവിക സൃഷ്ടിക്കുകയാണ് ചെയ്യേണ്ടത്. നിര്‍ഭാഗ്യവശാല്‍ പുരോഗമന പ്രസ്ഥാനങ്ങളോട് ചേര്‍ന്ന് നടക്കുന്ന കലാ-സാഹിത്യ രംഗത്തുള്ളവര്‍ പോലും കാര്യസാധ്യങ്ങള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളോട് മൗനം പാലിക്കുകയാണെന്നും ഹരിഗോവിന്ദന് അഭിപ്രായപ്പെട്ടു.
ക്ഷേത്ര ആചാരസംഗീതം മാത്രമായിരുന്ന സോപാന സംഗീതത്തെ ആദ്യമായി ക്ഷേത്രത്തിനു പുറത്തെത്തിച്ചു ജനകീയമാക്കിയ ഞെരളത്ത് രാമപ്പൊതുവാളുടെ മകനാണ് ഞെരളത്ത് ഹരിഗോവിന്ദൻ. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഹരിഗോവിന്ദൻ കലാ സംബന്ധമായി 3 പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.



















