കൊച്ചി: പ്രധാനമന്ത്രി 25ന് നാടിനു സമർപ്പിക്കുന്ന കൊച്ചി വാട്ടർ മെട്രോയിൽ 26 മുതൽ ജനങ്ങൾക്കു യാത്ര ചെയ്യാം. ഹൈക്കോടതി – വൈപ്പിൻ റൂട്ടിലാണ് ആദ്യ സർവീസ്. രാവിലെ ഏഴു മുതൽ രാത്രി എട്ടു വരെ സർവീസ് ഉണ്ടാവും. വൈറ്റില – കാക്കനാട് റൂട്ടിൽ 27ന് സർവീസ് തുടങ്ങും. 20 രൂപയാണ് വാട്ടർ മെട്രോ കുറഞ്ഞ ചാർജ്. കൂടിയ നിരക്ക് 40 രൂപ. പതിനഞ്ച് മിനിറ്റ് ഇടവിട്ട് ബോട്ടുകളുണ്ടാവും.
നഗരത്തോടുചേർന്നുകിടക്കുന്ന ദ്വീപുകളെ ബന്ധിപ്പിച്ചുള്ള ജലമെട്രോ പദ്ധതിക്ക് 747 കോടി രൂപയാണ് ചെലവ്. ജർമൻ ബാങ്കായ കെഎഫ്‌ഡബ്ല്യുവിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പൂർത്തിയാകുമ്പോൾ 76 കിലോമീറ്റർ റൂട്ടിൽ 38 ടെർമിനലുകളും 78 ബോട്ടുകളുമുണ്ടാകും. ബോട്ടുകളിൽ നൂറുപേർക്ക് സഞ്ചരിക്കാം. ബാറ്ററിയിലും ഡീസൽ ജനറേറ്ററിലുമാണ് ബോട്ടുകൾ പ്രവർത്തിക്കുക. കൊച്ചി കപ്പൽശാല നിർമിക്കുന്ന 23 ബോട്ടുകളിൽ എട്ടെണ്ണം ലഭിച്ചു. ഒരെണ്ണംകൂടി ഉടൻ ലഭിക്കും. ഹൈക്കോടതി, ബോൾഗാട്ടി, വൈപ്പിൻ, വൈറ്റില, കാക്കനാട് ടെർമിനലുകളുടെ ജോലികൾ പൂർണമായി.

















