കാസര്‍കോട്: കാസര്‍കോടിന്റെ വൈവിധ്യങ്ങളിലേക്ക് ആണ്ടിറങ്ങിയാല്‍ ആരെയും അമ്പരിപ്പിക്കുന്ന നിരവധി ചരിത്ര ശേഷിപ്പുകള്‍ കാണാം.അതിലൊന്നാണ് കാസര്‍കോട് നഗരത്തിന് 4 കിലോമീറ്റര്‍ വടക്ക് ദേശീയപാതയോട് ചേര്‍ന്നുള്ള ‘കൂടല്‍’ എന്ന ദേശം.
എട്ടു നൂറ്റാണ്ട് മുമ്പ് നടന്ന ഒരു വേദാന്ത സംവാദത്തിന്റെ ഒടുവിലെ കൂടല്‍ വഴി കൈവന്നതാണ് ഈ പേര്. ഏതാണ്ട് 1300-ാം ആണ്ടിന്റെ മധ്യത്തില്‍ 17 ദിവസങ്ങളിലായി ഇവിടെത്തെ കാവുഗോളി കാവു മനയ്ക്കടുത്തുള്ള വിഷ്ണു മംഗലം ക്ഷേത്രത്തില്‍വച്ചാണ് പണ്ഡിത ആചാര്യന്മാരുടെ പൊരിഞ്ഞ വേദാന്ത സംവാദം നടന്നത്. സംവാദത്തിനൊടുവില്‍ ദ്വൈതം വിജയിച്ചെങ്കിലും ദ്വൈതത്തിനുമാത്രമായി നാടിനെ വിട്ടുകൊടുക്കാന്‍ ഇവിടെയുള്ളവര്‍ തയ്യാറായില്ലെന്നുമാണ് ചരിത്രം. അങ്ങനെ അദ്വൈതവുമായി കൂടിച്ചേര്‍ന്ന് ‘കൂടല്‍’ ഉണ്ടായി എന്ന് കാവുമന പരമ്പരയിലെ ഇപ്പോഴത്തെ അധികാരി ലക്ഷ്മിനാരായണ പട്ടേരി പറയുന്നു.

കൂടലിന്റെ ചരിത്രപരമായ പ്രാധാന്യം സംബന്ധിച്ച് മലബാര്‍ മാന്വലിലും പ്രതിപാദിക്കുന്നുണ്ട്. ചില ചരിത്ര ശേഷിപ്പുകളും സ്മാരകങ്ങളും ഇപ്പോഴും ഇവിടെ അതേപടി നിലനില്‍ക്കുന്നുണ്ട്.അദ്വൈതത്തിനുവേണ്ടി കര്‍ണാടകയില്‍ അദ്വൈത പണ്ഡിതനായ മാധവാചാര്യരും ദ്വൈതത്തിനുവേണ്ടി ത്രിവിക്രമ പണ്ഡിതാചാര്യരുമായിരുന്നു സംവാദത്തില്‍ ഏറ്റുമുട്ടിയത്. ഈ സംവാദത്തിന്റെ സ്മാരകമായി വടക്കും പടിഞ്ഞാറും ഓരോ ശൈവ-വൈഷ്ണവ ക്ഷേത്രങ്ങളുമുണ്ട്.
ദ്വൈതാചാര്യന്‍ ത്രിവിക്രമ പണ്ഡിതാചാര്യരുടെ സമാധിസ്ഥാനം സ്ഥിതി ചെയ്യുന്നത് പട്ടേരിമനയുടെ മുമ്പിലുള്ള വയലിലാണ്. മനയുടെ വകയാണ് 30 ഏക്കറില്‍ നീണ്ടുകിടക്കുന്ന വയലും പറമ്പും. ഇതിനകത്ത് കല്ലിലും കോണ്‍ക്രീറ്റിലുമായി പണിത കെട്ടിടത്തില്‍ ത്രിവിക്രമാചാര്യരുടെ സ്മാരകമുണ്ട്. ഇവിടെ മുടങ്ങാതെ ദിവസവും വിളക്ക് കത്തിച്ച് വെക്കുന്നുണ്ട്. ചുമരില്‍ വിരിച്ച മാര്‍ബിളില്‍ ആചാര്യന്മാര് രചിച്ച സംസ്കൃത ശ്ലോകങ്ങളും അതേപ്പടി സൂക്ഷിക്കുന്നു. വായുസ്മൃതി, നരസിംഹസ്മൃതി, വിഷ്ണു സ്തൂതി തുടങ്ങിയ ഗ്രന്ഥങ്ങളിലെ ശ്ലോകങ്ങളാണ് പകര്‍ത്തിവെച്ചിരിക്കുന്നത്. ഈ കൃതികള്‍ക്കു പുറമെ ഉഷാഹരണ, മാധ്വസ്തോത്രം, തത്വപ്രദീപ തുടങ്ങിയ കൃതികളും ത്രിവിക്രമ പണ്ഡിതാചാര്യര്‍ രചിച്ചു. സ്മാരകത്തിനുതൊട്ട് പുരാതന രീതിയില്‍ പടവുകള്‍ കെട്ടി പൊക്കിയ വലിയ ഒരുകുളവുമുണ്ട്.18 ദിവസം നിശ്ചയിച്ച സംവാദം 17 ആം ദിവസം കുമ്പള ജയസിംഹ രാജാവിന്റെ മധ്യസ്ഥതയില്‍ അവസാനിപ്പിച്ചതായും ലക്ഷ്മിനാരായണ പട്ടേരി പറയുന്നു.
അദ്വൈത പ്രചാരണവുമായി ഊരുചുറ്റുന്നതിനിടെയാണ് കര്‍ണാടക ഉഡുപ്പി സ്വദേശിയായ മാധവാചാര്യര്‍ കാവുമനയിലെത്തുന്നത്. സംവാദാനന്തരം തിരിച്ചുപോയ മാധവാചാര്യര്‍ ഉഡുപ്പി ശിവക്ഷേത്രത്തിലെ താമസസ്ഥലത്തുവെച്ച് പിന്നീട് സമാധിയായി. ത്രിവിക്രമാചാര്യര്‍ കാവുമനയില്‍ വെച്ചുമാണ് മരിക്കുന്നത്. നാരായണ പണ്ഡിതാചാര്യയും കല്യാണി ദേവിയും ത്രിവിക്രമാചാര്യരുടെ മക്കളാണ്. പിതാവിനെ പോലെ ഇരുവരും വേദ ഇതിഹാസങ്ങളിലും ഉപനിഷത്തുക്കളിലും പുരാണങ്ങളിലുമൊക്കെ പണ്ഡിതരായിരുന്നു. ഗായത്രി മന്ത്രത്തിന്റെ ലളിതസാരമായ കല്യാണിമന്ത്രംരചിച്ചത് കല്യാണി ദേവിയാണ്. മാധവാചാര്യരുടെ ജീവചരിത്രമായി മാധവ വിജയം രചിച്ചത് നാരായണ പണ്ഡിതരാണ്. നാരായണ പണ്ഡിതരുടെ ശവകുടിരവും കാവുമന പരിസരത്തുണ്ട്. ത്രിവിക്രമ പണ്ഡിതാരാചര്യരുടെ രചനകളും ജീവചരിത്രവും കാവുമന സംവാദത്തിന്റെ വിവരങ്ങളുമെല്ലാം അടങ്ങിയ ഗ്രന്ഥം ‘സുമന്തവിജയം’ എന്ന പേരില്‍ കന്നഡയിലുണ്ട്.

















