കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര; ഓര്‍ഡിനറി ബസുകളില്‍ മാത്രം, കൂടുതല്‍ സൗജന്യം നൂറ് ദിവസത്തിന് ശേഷം

Jun 8, 2026

തിരുവനന്തപുരം: ജൂണ്‍ 15 മുതല്‍ നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ആദ്യ ഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം. തുടര്‍ന്ന് നൂറ് ദിവസത്തെ പഠനത്തിന് ശേഷം രണ്ടാം ഘട്ടമായി കൂടുതല്‍ സൗജന്യം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി വി ഡി സതീശനും ഗതാഗത മന്ത്രി സിപി ജോണും അടക്കം പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആദ്യ മന്ത്രിസഭായോഗത്തിലാണ് തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടി അനുസരിച്ച് ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാന്‍ തീരുമാനിച്ചത്. ഇത് ഏത് രീതിയില്‍ നടപ്പാക്കുമെന്നതിനെ സംബന്ധിച്ച് പിന്നീടുള്ള ദിവസങ്ങൡ പഠിച്ച് തീരുമാനമെടുക്കുമെന്നാണ് മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞത്. കൂടാതെ വിവിധ ഘട്ടങ്ങളിലായാണ് ഇത് നടപ്പാക്കുക എന്നും വി ഡി സതീശന്‍ സൂചിപ്പിച്ചിരുന്നു. സൗജന്യ യാത്ര പ്രഖ്യാപനം നടപ്പാക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് ഇന്ന് യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്. തുടക്കത്തില്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഓര്‍ഡിനറി ബസുകളില്‍ മാത്രം അനുവദിക്കാനാണ് തീരുമാനിച്ചത്. തുടര്‍ന്ന് നൂറ് ദിവസത്തെ പഠനത്തിന് ശേഷം രണ്ടാം ഘട്ടം നടപ്പാക്കും. തുടക്കത്തില്‍ തന്നെ ഓര്‍ഡിനറി ബസുകള്‍ക്ക് പുറമേ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ കൂടി സൗജന്യ യാത്ര അനുവദിക്കാനായിരുന്നു ധാരണയിലെത്തിയത്. തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് വടക്കന്‍ ജില്ലകളില്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ കുറവായതിനാല്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം സൗജന്യയാത്ര അനുവദിച്ചാല്‍ ഇതിന്റെ ഗുണം പൂര്‍ണമായി ലഭിക്കില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ഒരു ആലോചന മുന്നോട്ടുപോയത്. എന്നാല്‍ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് സാമ്പത്തിക ബാധ്യത അടക്കം വിശദമായി പരിശോധിക്കേണ്ടതുണ്ട് എന്ന് വിലയിരുത്തിയാണ് ആദ്യ ഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം സൗജന്യം അനുവദിക്കാന്‍ തീരുമാനിച്ചത്.

ഓര്‍ഡിനറി ബസുകളില്‍ മാത്രം സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചാല്‍ കെഎസ്ആര്‍ടിസിക്ക് പ്രതിമാസം 57 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. സിറ്റി ഫാസ്റ്റിന് കൂടി അനുവദിച്ചാല്‍ ഇത് 65 കോടിയായി ഉയരും. ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ സൗജന്യം അനുവദിച്ചാല്‍ ചെലവ് വീണ്ടും കൂടി. പ്രതിമാസം 90 കോടി രൂപ അധികം കണ്ടെത്തേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എല്ലാം ക്ലാസിലും സൗജന്യം അനുവദിച്ചാല്‍ 112 കോടി രൂപയാണ് വേണ്ടി വരിക. അങ്ങനെ വരുമ്പോള്‍ നിലവിലെ സാമ്പത്തിക സ്ഥിതി അനുസരിച്ച് കെഎസ്ആര്‍ടിസിക്ക് ഇത് താങ്ങാന്‍ സാധിക്കില്ല. ചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കേണ്ടി വരും. നിലവില്‍ കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ തുക സഹകരണ ബാങ്കുകള്‍ വഴിയാണ് നല്‍കുന്നത്. സര്‍ക്കാര്‍ പിന്നീട് പലിശസഹിതം നല്‍കുന്ന തരത്തിലാണ് ഇതിന് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. സമാനമായ നിലയില്‍ സര്‍ക്കാര്‍ ഏജന്‍സി സൗജന്യയാത്രയുടെ ചെലവ് ഏറ്റെടുത്ത ശേഷം സര്‍ക്കാര്‍ പിന്നീട് പലിശ സഹിതം നല്‍കുന്ന രീതിയാണ് ആലോചിക്കുന്നത്. ഇതിനായി കെഎഫ്‌സിയെയാണ് സമീപിച്ചിരിക്കുന്നത്. ഇതിന് വ്യക്തമായ ക്രമീകരണം ഒരുക്കുന്നതിന് ധനകാര്യസെക്രട്ടറിയെ ചുമതലപ്പെടുത്താനും ഇന്ന് ചേര്‍ന്ന യോഗം തീരുമാനിച്ചു.

cake tower new
LATEST NEWS
ഒന്നരവര്‍ഷം മുമ്പ് ടര്‍ഫിലെ വഴക്കില്‍ വൈരാഗ്യം; 18 കാരന്‍ ചില്ലുകള്‍ തറച്ച് മരിച്ച കേസിൽ പ്രതികള്‍ പിടിയില്‍

ഒന്നരവര്‍ഷം മുമ്പ് ടര്‍ഫിലെ വഴക്കില്‍ വൈരാഗ്യം; 18 കാരന്‍ ചില്ലുകള്‍ തറച്ച് മരിച്ച കേസിൽ പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: ശരീരത്തില്‍ ചില്ലുകള്‍ തറച്ച് പതിനെട്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ മുഴുവന്‍...