പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ ശല്യം ചെയ്ത ശേഷം രക്ഷപ്പെടാൻ ശ്രമിച്ചയാളെ യുവതി പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പ്രതി കൊല്ലം കരിക്കോട് വയലിൽ പുത്തൻവീട്ടിൽ ഷാനിറി (42)നെതിരെ ഏനാത്ത് പൊലീസ് കേസെടുത്തു. സ്ത്രീകളെ ശല്യം ചെയ്തതിനാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്.
വ്യാഴാഴ്ച രാത്രി ഏഴിന് അടൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോയ കെഎസ്ആർടിസി ബസിൽ പുതുശേരി ഭാഗത്തുവച്ചായിരുന്നു സംഭവം. യാത്രയ്ക്കിടയിൽ ഇയാൾ ശരീരത്തിൽ സ്പർശിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചതോടെ യുവതി ശക്തമായി പ്രതികരിച്ചു. തുടർന്ന് ഇയാൾ ബസിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ചപ്പോൾ കണ്ടക്ടർ രണ്ടു വാതിലുകളും അടച്ചു.
പുതുശേരിഭാഗം പെട്രോൾ പമ്പിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ് നിർത്തിയപ്പോൾ ഇയാൾ ഗ്ലാസ് ചില്ലുകളിലൊന്നു നീക്കി പുറത്തേക്കു ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് യുവതി ബസിൽ നിന്നിറങ്ങി ഇയാളുടെ പിന്നാലെ ഓടുകയും പെട്രോൾ പമ്പിനു സമീപം പിടിച്ചുനിർത്തി ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീട് ഇയാളെ നാട്ടുകാർ തടഞ്ഞു വയ്ക്കുകയും പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.


















