കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ നെടുമ്പാശേരിയിലെത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നത്തെ പരിപാടികൾ എല്ലാം റദ്ദ് ചെയ്തെന്നും സംസ്ഥാനത്തിന്റെ ദുഖാചരണത്തിന്റെ ഭാഗമാകുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. മരിച്ച തൃശൂർ സ്വദേശിയുടെ വീട് സന്ദർശിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കേന്ദ്രം നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ പി രാജീവും കെ രാജനും മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തും.
31 പേരുടെ മൃതദേഹങ്ങളാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിക്കുന്നത്. ഇതിൽ 23 പേർ മലയാളികളാണ്. ഏഴ് തമിഴ്നാട് സ്വദേശികളുടേതും ഒരു കർണാടക സ്വദേശിയുടെയും മൃതദേഹങ്ങളും നെടുമ്പാശ്ശേരിയിൽ എത്തിക്കും.


















