കഴക്കൂട്ടം: കഴകൂട്ടത്ത് നിർമ്മാണം പൂർത്തിയാകുന്ന കേരളത്തിലെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവേ നവംബർ 15ന് തുറക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണ പുരോഗതി വിലയിരുത്താനെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നവംബർ ഒന്നിന് ഉദ്ഘാടനം ചെയ്യാനിരുന്നെങ്കിലും നിർമ്മാണം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് രണ്ടാഴ്ച കൂടി നീട്ടിവച്ചത്.

മേൽപാലത്തിന്റെ 95 ശതമാനം പണികളും പൂർത്തിയായി. എന്നാൽ സംസ്ഥാന സർക്കാർ വിപുലമായ ഉദ്ഘാടന പരിപാടി സംഘടിപ്പിക്കുന്നില്ല. അത് കേന്ദ്ര സർക്കാരാണ് തീരുമാനിക്കേണ്ടത്. നിർമ്മാണം പൂർത്തിയായാൽ 15 ന് തന്നെ വാഹന ഗതാഗതം അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. നിർമ്മാണം പൂർത്തിയാക്കാൻ ഒപ്പം നിന്ന കേന്ദ്ര സർക്കാറിനെയും, ദേശീയപാത അതോറിട്ടിയേയും, കരാറുകാരെയും, മറ്റു ജനപ്രതികളെയും മന്ത്രി അഭിനന്ദിച്ചു. 2.72 കിലോമീറ്ററാണ് എലിവേറ്റഡ് ഹൈവേയുടെ നീളം. സ്ഥലം എം എൽ എ കടകംപള്ളി സുരേന്ദ്രൻ ദേശീയപാത അതോറിട്ടി കേരള റീജണൽ ഓഫീസർ ബി.എൽ. മീന, പോജക്ട് ഡയറക്ടർ പി.പ്രദീപ്, ആർ ഡി എസ് വൈസ് പ്രസിഡന്റ് കേണൽ രവീന്ദൻ നായർ തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.


















