ഷാർജ: സർക്കാർ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ പ്രഥമ പരിഗണന ഇനി മുതൽ സ്വദേശികൾക്ക് ആയിരിക്കുമെന്ന് പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി. വിവിധ വകുപ്പുകളിലെ നിയമനത്തിനുള്ള അധികാരം വകുപ്പ് മേധാവികൾക്കും ഡയറക്ടർ ജനറലിനുമാണ്. പ്രധാന തസ്തികകളിൽ സ്വദേശികൾക്ക് തന്നെ നിയമനം നൽകണമെന്നും ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി വ്യക്തമാക്കി. നിയമനവ്യവസ്ഥകൾ ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.
സർക്കാർ ജീവനക്കാർക്ക് ഒട്ടേറെ ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. സേവനം മെച്ചപ്പെടുത്താൻ ജീവനക്കാർക്ക് വാർഷിക തൊഴിൽ പരിശീലനം നൽകും. സേവനകാലത്ത് തുടർ വിദ്യാഭ്യാസത്തിനായി അവസരം നൽകും.
വിവാഹം കഴിക്കാൻ 8 ദിവസത്തെ അവധി നൽകും. വാർഷിക അവധിക്ക് പുറമെ രാജ്യത്തിനകത്തോ പുറത്തോ ചികിത്സിക്കാനുള്ള അവധി, പ്രസവം, ശിശുപരിചരണം, ഹജ്, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവക്കെല്ലാം അവധി നൽകുമെന്നാണ് പ്രഖ്യാപനം. ഇതോടെ സ്വദേശികളായ നിരവധിപ്പേർ സർക്കാർ ജോലിക്കായി മുന്നോട്ട് കടന്നു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതെ സമയം ഈ രംഗത്ത് പണിയെടുക്കുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് പുതിയ തീരുമാനം വലിയ തിരിച്ചടി ആകും. നിലവിൽ പ്രധാന തസ്തികയിൽ ജോലി ചെയ്തു വരുന്ന വിദേശികളുടെ കാര്യത്തിൽ ഉടൻ തീരുമാനം എടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇനി കരാർ തൊഴിലാളികളായി ആകും വിദേശികൾ ജോലി ചെയ്യേണ്ടി വരുക. വിദേശികൾക്ക് സേവനകാല ആനുകൂല്യമാണ് വിരമിക്കുമ്പോൾ ലഭിക്കുക. ഈ കാലയളവിൽ തൊഴിലിൽ നിന്ന് വിട്ടുനിൽകുക ആണെങ്കിൽ സേവനകാല ആനുകൂല്യങ്ങളിൽ നിന്ന് 25 ശതമാനം നഷ്ടമാകുമെന്നും ഉത്തരവിൽ പറയുന്നു.