ചിറയിൻകീഴിൽ കിണർ വൃത്തിയാക്കുന്നതിനിടെ കിണറിനുള്ളിൽ കുഴഞ്ഞു വീണു തൊഴിലാളി മരണപെട്ടു. കല്ലറവിളാകം സ്വദേശി സുജിത് (40) ആണ് മരണപ്പെട്ടത്.ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. സുജിത്തിനെ രക്ഷിക്കാനിറങ്ങിയ ജിനിൽകുമാറും (കുട്ടൻ 57] ശ്വാസം കിട്ടാത്ത അവസ്ഥയിലെത്തിയപ്പോൾ നാട്ടുകാരുടെ സഹായത്താൽ പുറത്തെത്തി.

പമ്പ് സെറ്റുപയോഗിച്ച് വെള്ളമടിക്കുകയും മൂന്നര വർഷത്തിലധികമായി തൊട്ടിയുപയോഗിച്ച് വെള്ളം കോരാതിരുന്ന കിണറായിരുന്നതിനാൽ അതിനുള്ളിൽ രൂപപ്പെട്ട വിഷവാതകം ശ്വസിച്ചതു കാരണമാകാം ബോധക്ഷയമുണ്ടാകാൻ കാരണമെന്ന് അനുമാനിക്കുന്നു. ഫയർ & റെസ്ക്യു ഓഫീസർ ഷിബി ബാസെറ്റ് ഉപയോഗിച്ച് കിണറിൽ ഇറങ്ങി സുജിത്തിനെ മറ്റു സേനാംഗങ്ങളുടെ സഹായത്താൽ പുറത്തെടുത്തു.
ഉടൻ ചിറയിൻകീഴ് ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടറുടെ പരിശോധനയിൽ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. സ്റ്റേഷൻ ഓഫീസർ ജെ ജിഷാദ്, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ള എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.




















