തിരുവനന്തപുരം: ഐഎസ്ആർഒ, ഐടി പാർക്കുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ചുമട്ടു തൊഴിലാളികൾക്ക് ഇനിമുതൽ പുതിയ വേഷം. നെയിം പ്ലേറ്റ്, ബാഡ്ജ്, ട്രൈകളർ ബാൻഡ് എന്നിവ ഉൾപ്പെട്ട ചാരനിറത്തിലുള്ള ഷർട്ടും ട്രാക്ക് സ്യൂട്ടുമണിഞ്ഞ, വിദഗ്ധരായ ചുമട്ടുതൊഴിലാളികൾ അടുത്തമാസം മുതൽ തൊഴിലിടങ്ങളിലെത്തും. മാറുന്ന കാലത്തിനനുസരിച്ച് ചുമട്ടുതൊഴിൽമേഖലയിലും സമഗ്രമാറ്റങ്ങൾ വരുത്താനുള്ള പദ്ധതിയുടെ ഭാഗമാണ് പുതുവേഷം. ഐഎസ്ആർഒ പോലെ സാങ്കേതികവൈദഗ്ധ്യം ആവശ്യമുള്ളയിടങ്ങളിൽ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനവും പുതുവേഷവും നൽകുന്നത്. എല്ലാ യൂണിയനുകളിൽപ്പെട്ടവർക്കും ഒരേ യൂണിഫോമായിരിക്കും. പിന്നീട് സംസ്ഥാനമാകെ പദ്ധതി വ്യാപിപ്പിക്കാനാണ് ആലോചന.
ചുമട്ടുതൊഴിലാളികളോടുള്ള സമൂഹത്തിന്റെ മനോഭാവം മാറ്റിയെടുക്കാനും തൊഴിൽ വൈദഗ്ധ്യം ഉറപ്പുവരുത്താനും വിപുലമായ പരിശീലന പരിപാടികളാണ് ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് നടപ്പാക്കുന്നത്. ആദ്യഘട്ടമായി ആലുവ പെപ്സി ഗോഡൗൺ, ഐഎസ്ആർഒ യാർഡ്, ഇടയാർ ഇൻഡസ്ട്രിയൽ പാർക്ക്, തൃക്കാക്കര ഇൻഫോപാർക്ക് എന്നിവിടങ്ങളിലെ 150 തൊഴിലാളികൾക്കുള്ള പരിശീലനം പുരോഗമിക്കുകയാണ്. തൊഴിൽമേഖലകളിലുണ്ടായ മാറ്റങ്ങളെപ്പറ്റിയുള്ള ബോധവത്കരണമാണ് പരിശീലനത്തിന്റെ ആദ്യപടി.
വ്യത്യസ്തമായ തൊഴിൽസാഹചര്യങ്ങളുള്ള ഐടി-കിൻഫ്ര പാർക്കുകൾ, പ്രത്യേക സാമ്പത്തികമേഖലകൾ എന്നിവിടങ്ങളിൽ പണിയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പരിചയപ്പെടുത്തുന്നുണ്ട്. നൈപുണ്യ-വ്യക്തിത്വ വികസനത്തിനും പ്രാധാന്യം നൽകുന്നു. ഫക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ മൊബൈൽ സുരക്ഷാ പരിശീലനവാഹനമായ സുരക്ഷാരഥത്തിൽ വെച്ചാണ് സുരക്ഷ-ആരോഗ്യ പരിശീലനം നൽകിയത്. തിങ്കളാഴ്ച സാങ്കേതികപരിശീലനം തുടങ്ങും. പരിശീലനം പൂർത്തിയാകുമ്പോൾ തൊഴിലിടങ്ങളിൽ സുരക്ഷയ്ക്കായുള്ള ഉപകരണങ്ങളും നൽകും. പരിശീലനം ലഭിച്ച തൊഴിലാളികൾ മെയ് ആദ്യവാരം പുതുവേഷത്തിൽ തൊഴിലിടങ്ങളിലെത്തും.
തൊഴിലിടങ്ങളിലെ തൊഴിലാളിവിന്യാസം മൊബൈൽ ആപ്പ് അല്ലെങ്കിൽ സോഫ്റ്റ്വേർ അടിസ്ഥാനമാക്കി നിർവഹിക്കാനും സാങ്കേതിക-വിദഗ്ധ പരിശീലനമുണ്ട്. വേതനം വിതരണം ചെയ്യുന്നതും തൊഴിലുടമകൾ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിലേക്കുള്ള വിഹിതമടയ്ക്കുന്നതും വൈകാതെ മൊബൈൽ ആപ്പ് വഴിയാക്കും. സിയാൽ, ടെക്നോപാർക്ക്, ഇൻഫോപാർക്ക്, കൊച്ചിൻ പോർട്ട് എന്നിവിടങ്ങളിലെ തൊഴിലാളികൾക്കാണ് അടുത്തതായി പരിശീലനം നൽകുന്നത്.

















