പ്രളയ മുന്നറിയിപ്പ് സംവിധാനത്തിന് എന്തുപറ്റി? എല്‍ഡിഎഫ് സര്‍ക്കാരിന്റെ വെള്ളപ്പൊക്ക പ്രതിരോധ പദ്ധതി ചര്‍ച്ചയാകുന്നു

Aug 6, 2026

seena

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വെള്ളപ്പൊക്ക ഭീഷണി ഉയര്‍ന്നതോടെ, എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ കോടികളുടെ പ്രളയ പ്രതിരോധ പദ്ധതികള്‍ വീണ്ടും ചര്‍ച്ചയാകുന്നു. വെള്ളപ്പൊക്ക ദുരിതങ്ങള്‍ തടയുന്നതിനായി പുതിയ ഡിസാസ്റ്റര്‍ റെസിലിയന്റ് പ്രോഗ്രാം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍, സമാന ലക്ഷ്യങ്ങളോടെ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ പദ്ധതികളുടെ കാര്യക്ഷമതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

2018, 2019 പ്രളയങ്ങള്‍ക്ക് ശേഷം ആരംഭിച്ച റീബില്‍ഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി, 2025 മെയ്യിലാണ് റെസിലിയന്റ് കേരള പ്രോഗ്രാം ആരംഭിച്ചത്. കാലാവസ്ഥ വ്യതിയാനങ്ങളെ പ്രതിരോധിക്കാനും പ്രളയ മുന്നറിയിപ്പ് സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടായിരുന്നു ഇത്. ലോകബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്, ഫ്രഞ്ച് ഡെവലപ്മെന്റ് ഏജന്‍സി എന്നീ രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ 2025 മുതല്‍ 2030 വരെയുള്ള ഘട്ടങ്ങളായാണ് പദ്ധതി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്നത്.

പമ്പ, അച്ചന്‍കോവില്‍, മണിമല ആറുകളെ ഉള്‍പ്പെടുത്തി ഗ്രേറ്റര്‍ പമ്പ നദീതടം കേന്ദ്രീകരിച്ചുള്ള സംയോജിത നദീതട പരിപാലന പദ്ധതിയുമുണ്ടായിരുന്നു. 2018ലെയും 2019ലെയും പ്രളയം കനത്ത നാശം വിതച്ച ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായിരുന്നു ഇത് നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നത്. കൃത്യമായ പ്രളയ മുന്നറിയിപ്പ് നല്‍കല്‍, പ്രളയ പ്രവചനം ശക്തിപ്പെടുത്തല്‍, അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കല്‍, ദീര്‍ഘകാല ജലസുരക്ഷ ഉറപ്പാക്കല്‍ എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങള്‍. ഇതിനായി 2023 ജൂണില്‍ ലോകബാങ്ക് 1,426.47 കോടി രൂപയുടെ വായ്പാ സഹായം അനുവദിച്ചിരുന്നു.

പദ്ധതിയുടെ ഭാഗമായി പ്രളയ പ്രവചന സംവിധാനങ്ങള്‍ സജ്ജമാക്കിയതായി റിപ്പോര്‍ട്ടുകള്‍ അവകാശപ്പെട്ടിരുന്നെങ്കിലും, അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇവ എത്രത്തോളം ഫലപ്രദമായെന്നതില്‍ സംശയം ഉയര്‍ന്നിട്ടുണ്ട്. പമ്പാ നദീതടത്തില്‍ കൃത്യസമയത്ത് മുന്നറിയിപ്പ് നല്‍കാനോ വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ്ക്കാനോ ഈ സംവിധാനങ്ങള്‍ക്ക് സാധിച്ചില്ലെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. കുട്ടനാടിനെ വെള്ളപ്പൊക്കത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി പമ്പ, മണിമല, അച്ചന്‍കോവില്‍ നദീതടങ്ങള്‍ ഉള്‍പ്പെടുത്തി സമഗ്ര പദ്ധതി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നെങ്കിലും, ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്ന് വിമര്‍ശനങ്ങളോട് പ്രതികരിച്ച മുന്‍ ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

cake tower new
LATEST NEWS