ആറ്റിങ്ങൽ: തെരുവുവിളക്കുകൾ കത്തിക്കാത്തതിൽ പ്രതിഷേധിച്ച് ബി ജെപി ധർണ്ണ നടത്തി. കഴിഞ്ഞ നിരവധി മാസങ്ങളായി ആറ്റിങ്ങൽ പ്രദേശത്ത് മിക്കവാറും വാർഡുകളിൽ തെരുവു വിളക്കുകൾ കത്താറില്ല. പല സ്ഥലങ്ങളിലും ഇഴജന്തുക്കളുടെയും തെരുവു നായ്ക്ക ളുടേയും ശല്യം നിത്യ സംഭവമാണ്. സാമൂഹ്യ വിരുദ്ധരും ഈ അവസ്ഥ മുതലെടുക്കുകയാണ്.
അസംഖ്യം തവണ ഈ വിഷയം മുനിസിപ്പൽ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഒരു നടപടിയും എടുക്കാൻ തയ്യാറായിട്ടില്ല. അതേ സമയം കോൺട്രാക്ടറും മുനിസിപ്പാലിറ്റിയും പരസ്പ്പരം പഴിചാരുന്നതല്ലാതെ ക്രിയാത്മകമായ ഒരു തീരുമാനവും എടുക്കാതെ കുറ്റകരമായ അനാസ്ഥ തുടരുകയാണെന്ന് ബിജെപി ആരോപിച്ചു. കച്ചേരി നടയിൽ നിന്നും ആരംഭിച്ച പ്രകടനം നഗരസഭാ കവാടത്തിൽ ധർണ്ണയോടു കൂടി സമാപിച്ചു.
മേഖല അദ്ധ്യക്ഷൻ രാജേഷ് മാധവൻ ധർണ്ണ ഉൽഘാടനം ചെയ്തു. ചടങ്ങിൽ മേഖല ജന: സെക്രട്ടറി ഗോപകുമാരൻ നായർ, മഹിളാ മോർച്ച നിയോജക മണ്ഡലം പ്രസിഡൻ്റ് രമ്യ, കൗൺസിലർമാരായ ശാന്തകുമാരി, ഷീല, ദീപാരാജേഷ്, യുവമോർച്ച വൈസ് പ്രസിഡൻ്റ് ദേവൻ, മേഖല സെക്രട്ടറി രാമൻ കുട്ടി നായർ, കുന്നത്ത് വാർഡ് പ്രസിഡൻ്റ് ദിവാകരൻ എന്നിവർ പങ്കെടുത്തു. സത്വര നടപടികൾ സ്വീകരിക്കാമെന്ന നഗരസഭാ സെക്രട്ടറിയുടെ ഉറപ്പിൻമേൽ ബി ജെ പി സമരം താൽക്കാലികമായി അവസാനിപ്പിച്ചു.