തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ജില്ലയെന്ന ഖ്യാതി ഇനി ഇടുക്കി ജില്ലക്ക്. 1997 നു മുമ്പ് സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയെന്ന പെരുമ ഇടുക്കി ജില്ലക്കുണ്ടായിരുന്നു. എന്നാൽ പിന്നീട് ദേവികുളം താലുക്കിന്റെ ഭാഗമായിരുന്ന കുട്ടമ്പുഴ വില്ലേജ് എറണാകുളം ജില്ലയോട് ചേർക്കപ്പെട്ടതോടെ ഇടുക്കിയുടെ ഒന്നാം സ്ഥാനം നഷ്ടമായി. അതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായി പാലക്കാട് മാറി.
എന്നാൽ പുതിയതായി രൂപീകരിച്ച ഇടമലക്കുടി വില്ലേജിലേക്ക് ഇപ്പോഴത്തെ കുട്ടമ്പുഴ വില്ലേജിന്റെ ഭാഗമായ 12718.5 ഹെക്ടർ സ്ഥലം കൂട്ടി ചേർത്തതോടെ ഇടുക്കി ജില്ലയുടെ വിസ്‌തൃതി 4612 ച.കിലോമീറ്ററായി വർധിച്ചു. ഇതോടെ പാലക്കാടിനെ പിന്തള്ളി ഇടുക്കി ഒന്നാമതായി.
ഭരണ സൗകര്യത്തിനായാണ് കുട്ടമ്പുഴ വില്ലേജിന്‍റെ ഭാഗങ്ങൾ ഇടമലക്കുടിയിലേക്ക് ഉൾപ്പെടുത്തിയത്. ഇതുസംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു. പുതിയ മാറ്റത്തോടെ എറണാകുളം ജില്ല വലിപ്പത്തിൽ നാലിൽനിന്ന് അഞ്ചാം സ്ഥാനത്തായി. അഞ്ചാമതായിരുന്ന തൃശൂർ നാലാം സ്ഥാനത്തും. മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്.