കൊച്ചി: അട്ടപ്പാടി മധു വധക്കേസില്‍ ദൃക്‌സാക്ഷി മൊഴികളുടെ പൂര്‍ണ തകര്‍ച്ചയാണു കണ്ടതെന്നു ഹൈക്കോടതി. വിചാരണയില്‍ ഏറ്റവും അസ്വസ്ഥത ഉണ്ടാക്കിയ കാര്യം ദൃക്‌സാക്ഷികള്‍ സംഭവം അറിയില്ലെന്നു പറഞ്ഞതാണെന്നും കോടതി പറഞ്ഞു. ഇത് ആശങ്കപ്പെടുത്തുന്നതാണ്. മധുവിനെ കെട്ടിയിട്ടപ്പോള്‍ 75 പേരെങ്കിലും മുക്കാലി ജംക്ഷനില്‍ ഉണ്ടായിരുന്നു. വനം ഉദ്യോഗസ്ഥര്‍, ഷോപ്പ് ജീവനക്കാര്‍, വഴിയോര കച്ചവടക്കാര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ കോടതിക്കു മുന്നില്‍ ഹാജരായി. സിസിടിവി ദൃശ്യങ്ങള്‍ തുറന്ന കോടതിയില്‍ കണ്ടു. എന്നാല്‍ അവരുടെ ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ വന്നപ്പോള്‍ പങ്കുള്ളവരെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് അവകാശപ്പെട്ടു.
വിചാരണ കാലാവധിയില്‍ പ്രതികള്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് സാക്ഷികളെ ബന്ധപ്പെട്ടെന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്. ഭൂരിഭാഗം പ്രതികളുടെയും ജാമ്യം റദ്ദാക്കിയതിനു ശേഷമാണ് ഫോറസ്റ്റ് വാച്ചര്‍ കോടതിക്കു മുന്നില്‍ മൊഴി നല്‍കാന്‍ ധൈര്യം കാട്ടിയത്. കടുത്ത കുറ്റമായിട്ടു പോലും സ്വന്തം അംഗങ്ങളെ സംരക്ഷിക്കാനുള്ള സമൂഹത്തിന്റെ സഹജ വാസനായാണിത്. സാക്ഷി സംരക്ഷണ പദ്ധതി തത്വത്തില്‍ നിലവിലുണ്ടെങ്കിലും പ്രദേശവാസികളുടെ സമ്മര്‍ദം, സാമ്പത്തിക ആശ്രയത്വം, സാമൂഹിക ഭീഷണി തുടങ്ങിയവ മൂലം ഫലപ്രദമാകുന്നില്ലെന്നു കോടതി പറഞ്ഞു. ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങളും യാഥാര്‍ഥ്യവും തമ്മില്‍ തുടരുന്ന അകലമാണു മധുവിന്റെ വേദനാജനകമായ മരണം ഓര്‍മിപ്പിക്കുന്നതെന്നു കോടതി പറഞ്ഞു.’

മധുവിനെ വേട്ടയാടി ആള്‍ക്കൂട്ടപ്പകയുടെ ട്രോഫിയായി പ്രദര്‍ശിപ്പിക്കുകയായിരുന്നു പ്രതികളെന്ന് ഹൈക്കോടതി. തങ്ങള്‍ ചെയ്യുന്നതു കുറ്റകൃത്യമാണെന്ന് അവര്‍ വിശ്വസിച്ചില്ല, പകരം നീതി നടപ്പാക്കുകയാണ് എന്നായിരുന്നു വിചാരം. നിരാലംബനായ ഒരാള്‍ക്കുമേലുള്ള സംഘടിതമായ ശക്തിയുടെ നഗ്‌നമായ പ്രദര്‍ശനമാണ് നടന്നത്. വിശന്നതു കൊണ്ടാണു മധു ഭക്ഷണം മോഷ്ടിച്ചത്. രോഗവും പട്ടിണിയും സമൂഹത്തിന്റെ അകറ്റലും മധുവിനെ സമ്മര്‍ദത്തിലാക്കി. എന്നാല്‍ മധുവിന്റെ ചുറ്റും കൂടിയവര്‍ക്ക് വാഹനവും മൊബൈല്‍ ഫോണും കടകളും സാമൂഹിക അധീശത്വത്തിന്റെ ശക്തിയുമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണു ശിക്ഷ വിധിക്കുന്നതിനു മുന്‍പ് എസ്സി,എസ്ടി വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം ബാധകമാകുന്നതു പരിശോധിക്കേണ്ടതെന്നു കോടതി പറഞ്ഞു.
ഒന്നാം പ്രതി ഹുസൈന് എതിരെ ചുമത്തിയ കുറ്റകൃത്യം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നു ഹൈക്കോടതി വിലയിരുത്തി. പ്രതികള്‍ പിടിച്ചുകൊണ്ടുവന്നു മുക്കാലി ജംക്ഷനില്‍ ഇരുത്തിയ മധുവിന്റെ നെഞ്ചില്‍ ഹുസൈന്‍ ആഞ്ഞ് ചവിട്ടിയെന്നും ആഘാതത്തില്‍ ഭണ്ഡാരപ്പെട്ടിയുടെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ മധുവിന്റെ തല ഇടിച്ചെന്നുമായിരുന്നു പ്രോസിക്യുഷന്‍ കേസ്. മൂന്നു സെക്കന്‍ഡിനുള്ളിലാണ് ഇത് നടന്നത്. എന്നാല്‍ ചവിട്ടിയെന്നതു സംബന്ധിച്ചു സാക്ഷി മൊഴികള്‍ സിസിടിവി ദൃശ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നു വിചാരണക്കോടതി കണ്ടെത്തിയിരുന്നു.



















