സൂര്യ നായകനായെത്തുന്ന ‘വിശ്വനാഥ് ആൻഡ് സൺസി’ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകർ. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 14 നാണ് തിയറ്ററുകളിലെത്തുന്നത്. നടി മമിത ബൈജുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്. സൂര്യയുടെ നായികയായി മമിതയെ കാസ്റ്റ് ചെയ്തതിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ ഇതിന് മറുപടി നൽകിയിരിക്കുകയാണ് വെങ്കി അറ്റ്ലൂരി. “വിശ്വനാഥ് ആൻഡ് സൺസ്’ കണ്ടു കഴിഞ്ഞു തിയറ്ററിൽ നിന്ന് ഇറങ്ങുമ്പോൾ ആ സിനിമ ധാർമികമായി തെറ്റല്ലെന്ന് നിങ്ങൾക്ക് തോന്നും, ഒപ്പം നിങ്ങൾക്ക് വളരെ സംതൃപ്തിയും തോന്നും. പ്രൊജക്റ്റ് പ്രഖ്യാപിച്ചപ്പോൾ, മീമുകളിലും റീലുകളിലും റെഡ്ഡിറ്റിലും മമിത എങ്ങനെ സൂര്യ സാറിന്റെ നായികയായി ശരിയാകും എന്നുള്ള പോസ്റ്റുകൾ കണ്ടു.
നായികയെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് പലരും ചോദ്യം ചെയ്യുന്നുണ്ടെന്ന് സൂര്യ സാറും എന്നോട് പറഞ്ഞിരുന്നു. എന്നാൽ മമിതയെ എന്തുകൊണ്ട് കാസ്റ്റ് ചെയ്തു എന്നതിന്റെ കാരണം എനിക്കും സൂര്യ സാറിനും മാത്രമേ അറിയൂ. എന്നാൽ ടീസർ പുറത്തുവന്നതിന് ശേഷം എല്ലാവരും കൺവിൻസ് ആയി”.- വെങ്കി പറഞ്ഞു.
അതോടൊപ്പം കഥ പറഞ്ഞപ്പോൾ തന്നെ സൂര്യ ചിത്രം ചെയ്യാമെന്ന് സമ്മതിച്ചതായും സംവിധായകൻ ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 40 കാരനായ ഒരു അന്താരാഷ്ട്ര പിസ്റ്റൾ ഷൂട്ടറും 20 കാരിയായ യുവതിയും തമ്മിലുള്ള പ്രണയവും അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയും ചുറ്റിപ്പറ്റിയാണ് ചിത്രം സഞ്ചരിക്കുന്നത്.
ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിര്‍മിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.


















