പാലാ: ‘പാലാ’പ്പോരിൽ വീണ്ടും ജയിച്ചുകയറിയിരിക്കുകയാണ് മാണി സി കാപ്പൻ. ഇത്തവണ കൂടി ജയിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കാനുള്ള കാപ്പൻ്റെ ആഗ്രഹത്തിന് ശുഭപര്യവസാനം. അരനൂറ്റാണ്ടിലധികം കാലം കെഎം മാണിയുടെ തട്ടകമായിരുന്ന പാലാ വീണ്ടും മാണി സി കാപ്പൻ പിടിച്ചെടുക്കുമ്പോൾ, കെഎം മാണിയുടെ മകൻ ജോസ് കെ മാണിക്ക് ആണ് കനത്ത പ്രഹരം, പാർട്ടിയുടെ ചരിത്രം പേറുന്ന മണ്ണിലെ പാർട്ടി ചെയർമാൻ്റെ തോൽവി കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻ്റെ നിലനിൽപ്പ് തന്നെ ചോദ്യംചെയ്യുന്നതാണ്.
കാപ്പൻ്റെ സ്മാഷിൽ തകർന്നടിഞ്ഞ് ജോസും ഷോണും
ഒരു കാലത്ത് വോളിബോൾ കോർട്ടുകളിൽ കിടിലിൽ സ്മാഷുകൾ തീർത്ത മാണി സി കാപ്പൻ തൻ്റെ 69ലും തൊടുത്തുവിടുന്ന ‘പൊളിറ്റിക്കൽ സ്മാഷു’കളിൽ എതിരാളികൾ തകർന്നടിയുകയാണ്. തുടർച്ചയായ 12 തവണ എതിരാളികളെ മലർത്തയടിച്ച കെഎം മാണിയുടെ തട്ടകത്തിൽ മറ്റൊരു മാണി നടത്തുന്ന തനിയാവർത്തനം.
ഇക്കുറി പാലായിൽ യുഡിഎഫിനായി വീണ്ടും മാണി സി കാപ്പൻ കളത്തിൽ ഇറങ്ങിയപ്പോൾ എൽഡിഎഫിനായി ജോസ് കെ മാണിയും എൻഡിഎയ്ക്കായി ഷോൺ ജോർജും ആണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. മാണി സി കാപ്പൻ്റെ ജയമാകട്ടെ 2991 വോട്ടുകൾക്ക്. ആകെ 1,35,851 വോട്ടുകൾ പോൾ ചെയ്തപ്പോൾ 50,799 വോട്ടുകൾ കാപ്പൻ പിടിച്ചെടുത്തു. മണ്ഡലത്തിൽ കടുത്ത മത്സരം കാഴ്ചവെച്ചെങ്കിലും ജോസ് കെ മാണി 47,808 വോട്ടുകളിൽ ഒതുങ്ങി. 35,304 വോട്ടുകൾ പിടിച്ച് ഷോൺ ജോർജ് നടത്തിയ മുന്നേറ്റം ജോസിൻ്റെ സ്വപ്നങ്ങൾക്ക് വിള്ളൽവീഴ്ത്തുന്നതിനൊപ്പം കാപ്പിൻ്റെ ഭൂരിപക്ഷവും ഇടിച്ചു.


















