കോഴിക്കോട്: ജില്ലയിൽ പകർച്ചവ്യാധി ഭീഷണി തുടരുന്നതിനിടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആഴ്ചകളായി കുടിവെള്ള വിതരണം താറുമാറായതായി പരാതി. സ്ത്രീകളുടെയും കുട്ടികളുടെയും വാർഡുകൾ ഉൾപ്പെടെ ആശുപത്രിയിലെ മിക്ക വാർഡുകളിലും ശുദ്ധജലം ലഭിക്കാത്ത സ്ഥിതിയാണ്.
വാർഡുകളിലെ ടാപ്പുകൾ മണിക്കൂറുകളോളം തുറന്നിട്ടും ഒരു തുള്ളി വെള്ളം പോലും ലഭിക്കുന്നില്ലെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നത്. ഇതോടെ കുടിവെള്ളത്തിനായി സമീപത്തെ ഹോട്ടലുകളെയും കാന്റീനുകളെയും ആശ്രയിക്കേണ്ട ഗതികേടിലാണ് പലരും.
ഉയർന്ന വില നൽകി വാങ്ങുന്ന വെള്ളത്തിന്റെ ഗുണനിലവാരം പോലും ഉറപ്പാക്കാനാകാത്ത സാഹചര്യമാണുള്ളത്. കടുത്ത ചൂടും പകർച്ചവ്യാധി ഭീഷണിയും നിലനിൽക്കുമ്പോൾ ഇത് രോഗികളുടെ ആരോഗ്യത്തിന് കൂടുതൽ വെല്ലുവിളിയാകുന്നുവെന്ന ആശങ്കയും ഉയരുന്നു.ആഴ്ചകളായി തുടരുന്ന പ്രതിസന്ധി പരിഹരിക്കാൻ അധികൃതർ ഫലപ്രദമായ ഇടപെടൽ നടത്തിയിട്ടില്ലെന്നാണ് ആക്ഷേപം. നിരവധി പരാതികൾ നൽകിയിട്ടും കുടിവെള്ള വിതരണം എപ്പോൾ പുനഃസ്ഥാപിക്കുമെന്ന കാര്യത്തിൽ വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. രോഗപ്രതിരോധത്തിനും ശുചിത്വത്തിനും ഏറ്റവും കൂടുതൽ പ്രാധാന്യമുള്ള ആശുപത്രിയിൽ തന്നെ കുടിവെള്ളം ലഭിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന വിമർശനം ശക്തമാണ്.
പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാത്ത പക്ഷം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് രോഗികളും കൂട്ടിരിപ്പുകാരും മുന്നറിയിപ്പ് നൽകി. മെഡിക്കൽ കോളജ് സൂപ്രണ്ടും ആരോഗ്യവകുപ്പും അടിയന്തരമായി ഇടപെട്ട് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.




















