തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്നു കാണാതായ അസം സ്വദേശിയായ 13കാരിയെ തിരുവനന്തപുരത്ത് എത്തിച്ചു. കുട്ടിയെ വിശാഖപട്ടണത്തു നിന്നാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി പത്തരയോടെയാണ് തലസ്ഥാനത്ത് കുട്ടിയെ എത്തിച്ചത്. പൊലീസിൽ നിന്നു കുട്ടിയെ സിഡബ്ല്യുസി ഏറ്റുവാങ്ങി. തൈക്കാട് ശിശുക്ഷേമ സമിതിയിൽ എത്തിച്ച കുട്ടി നിലവിൽ അവിടെ സംരക്ഷണയിലാണ്.
വിഷയത്തിൽ സിഡബ്ല്യുസി ഇന്ന് പ്രത്യേക സിറ്റിങ് നടത്തും. കുട്ടിയെ വിശദമായി കേൾക്കും. കുട്ടി വീടു വിട്ടിറങ്ങാനുണ്ടായ സാഹചര്യം, വീട്ടിൽ രക്ഷിതാക്കളിൽ നിന്നു നിരന്തരം വഴക്കും മർദ്ദനവും ഏൽക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിയും. കുട്ടിയെ കേട്ട ശേഷം മാതാപിതാക്കളുടെ മൊഴിയുമെടുക്കും. കുട്ടിയെ മർദ്ദിച്ചതായുള്ള പരാതി നിലവിൽ സിഡബ്ല്യുസിക്ക് മുന്നിലുണ്ട്.
ഇരു ഭാഗവും വിശദമായി കേട്ട ശേഷമായിരിക്കും കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിടണോ അതോ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണോ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനം എടുക്കുക. കുട്ടിയെ വൈദ്യ പരിശോധനകൾക്ക് ശേഷം മജിസ്ട്രേറ്റിനു മുന്നിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തും.
കുട്ടിക്ക് കൗൺസിലിങ് നൽകും. തുടർ പഠനത്തിനു ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സിഡബ്ല്യുസി അധികൃതർ വ്യക്തമാക്കി.

















