ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ കരവാരം പഞ്ചായത്തിനെയും ആറ്റിങ്ങൽ നഗരസഭയെയും ബന്ധിപ്പിച്ച് വാമനപുരം നദിയിലെ പരവൂർപുഴ കടവിൽ പാലം നിർമിക്കാൻ സംസ്ഥാന സർക്കാരിന്റെ പ്രാഥമികാംഗീകാരം ലഭിച്ചതായി ഒ.എസ്. അംബിക എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു. മണ്ണ് പരിശോധന, ഡിസൈൻ അടക്കമുള്ള നടപടികൾ ഉടൻ ആരംഭിക്കും. 7 കോടി 30 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിക്കപ്പെടുന്നത്.
വിശദമായ ഡിസൈൻ പൂർത്തിയായ ശേഷം നിർമ്മാണത്തിനുള്ള ഭരണാനുമതി, സാങ്കേതിക അനുമതി, ടെന്ററിംഗ് എന്നീ നടപടികൾ പൂർത്തീകരിച്ച് സാധ്യമായ പരമാവധി വേഗതയിൽ നിർമ്മാണം ആരംഭിക്കും. പതിറ്റാണ്ടുകളായുള്ള പ്രദേശവാസികളുടെ സ്വപ്ന പദ്ധതിക്കാണ് ഇതോടെ ജീവൻ വയ്ക്കുന്നത്. കരവാരം പഞ്ചായത്തിലെ വഞ്ചിയൂർ – പട്ട്ള റോഡും ആറ്റിങ്ങൽ നഗരസഭയിലെ ഗ്രാമം ജങ്ഷൻ -വാട്ടർ അതോറിറ്റി – പരവൂർ പുഴ റോഡുമായാണ് പാലം ബന്ധിപ്പിക്കുന്നത്.

കിളിമാനൂർ , കാരേറ്റ് എന്നിവിടങ്ങളിൽ നിന്ന് ആറ്റിങ്ങലിലേക്കും തിരുവനന്തപുരത്തേക്കും ഇതുവഴി വേഗത്തിൽ എത്താനാകും. ഇരു കരകളെയും ബന്ധിപ്പിച്ച് മുമ്പുണ്ടായിരുന്ന കടത്തുവള്ളവും വർഷങ്ങൾക്കു മുമ്പ് നിലച്ചതോടെ രണ്ട് നാടുകൾ തമ്മിലുള്ള ആത്മബന്ധവും ഏതാണ്ട് നിലച്ചു എന്നതിനും പാലം യാഥാർഥ്യമാകുന്നതോടെ പരിഹാരമാകും. നാടിന്റെ സ്വപ്നങ്ങൾക്ക് എങ്ങനെയാണ് നിറം പകരുന്നത് എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ പദ്ധതി. എം എൽ എ എന്ന നിലയിൽ നാടിന്റെ ആവശ്യം അറിഞ്ഞ് സർക്കാരിന്റെ ശ്രദ്ധയിലെത്തിക്കാനായതിൽ ചാരിതാർത്ഥ്യമുണ്ട്. പദ്ധതിക്ക് അംഗീകാരം നൽകിയ സംസ്ഥാന സർക്കാരിന് ഈ നാടിന്റെ നന്ദി അറിയിക്കുന്നതായും എം.എൽ.എ വാർത്താ കുറിപ്പിൽ അറിയിച്ചു.


















