തൃശൂർ: ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 19.94 കോടി രൂപയുമായി യുവതി മുങ്ങിയെന്ന് പരാതി. വലപ്പാട് മണപ്പുറം കോംപ്ടക് ആന്റ് കൺസൾട്ടന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. 18 വർഷത്തോളമായി അസിസ്റ്റന്റ് ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന കൊല്ലം സ്വദേശിനി ധന്യമോഹൻ തട്ടിപ്പ് നടത്തി എന്നാണ് പരാതി. തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു.
2020 മെയ് മുതൽ സ്ഥാപനത്തിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോണ്‍ അക്കൗണ്ടിൽ നിന്നും ഇവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത് 19.94 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഈ പണം കൊണ്ട് യുവതി ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങി. പിടിയിലാവും എന്ന് മനസ്സിലായ യുവതി ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞ് ഓഫീസിൽ നിന്നും മുങ്ങിയെന്നും പരാതിയിൽ പറയുന്നു. പൊലീസ് അന്വേഷണമാരംഭിച്ചതോടെ യുവതിയും ബന്ധുക്കളും ഒളിവിലാണ്.

















