രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസ്: എസ്‌ഐടിയോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി, ട്രസ്റ്റിന് നോട്ടീസ്

Jul 13, 2026

seena

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര ഫണ്ട് വകമാറ്റിയ കേസിലെ അന്വേഷണ പുരോഗതിയെക്കുറിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി. വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം പൊതുതാല്‍പ്പര്യ ഹര്‍ജികളില്‍, ട്രസ്റ്റിന് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിനൊപ്പം എസ്‌ഐടിയിലെ അംഗങ്ങളുടെ വിവരങ്ങളും ഉള്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ്, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് അഭിഭാഷകരായ അജയ് കുമാര്‍ റായ്, ദിനേഷ് കുമാര്‍ യാദവ് എന്നിവര്‍ ഹര്‍ജി സമര്‍പ്പിച്ചത്. രാമക്ഷേത്ര നിര്‍മാണത്തിനായി പൊതുജനങ്ങള്‍ നല്‍കിയ സംഭാവനകള്‍ വഞ്ചനാപരമായി ദുരുപയോഗം ചെയ്യല്‍, വകമാറ്റല്‍, തട്ടിപ്പ് നടത്തല്‍ തുടങ്ങിയ ആരോപണങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് സമയബന്ധിതവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യമാണെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ഉത്തര്‍പ്രദേശ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ആവശ്യമായ ഫോറന്‍സിക്, അന്വേഷണ അടിസ്ഥാന സൌകര്യങ്ങളി ല്ലെന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെയാണ് എസ്ഐടി അന്വേഷണം ആരംഭിച്ചത്. ഇത് കണ്ടെത്തുന്ന തെളിവുകളുടെ നിയമസാധുതയെ ചോദ്യം ചെയ്യാന്‍ ഇടയാക്കും. സംഭാവന റജിസ്റ്ററുകള്‍, ലെഡ്ജറുകള്‍, സിസിടിവി ദൃശ്യങ്ങള്‍, ബാങ്ക് രേഖകള്‍, സോഫ്റ്റ്‌വെയര്‍ ഡാറ്റാബേസുകള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ ഭൗതിക, ഇലക്ട്രോണിക്, സാമ്പത്തിക രേഖകളും സൂക്ഷിക്കാന്‍ ട്രസ്റ്റിനും സംസ്ഥാനത്തിനും ഇടക്കാല നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

cake tower new
LATEST NEWS