കേരളത്തിൽ കഴിഞ്ഞ കുറച്ചു ദിവസമായി മൺസൂൺ സ്വാഭവത്തിലുള്ള മഴയാണ് ലഭിക്കുന്നത്. സാധാരണഗതിയിൽ ഇടവപ്പാതി എന്നറിയപ്പെടുന്ന മഴക്കാലം ആരംഭിക്കുന്നത് കാലാവസ്ഥ കലണ്ടർ പ്രകാരം ജൂൺ ഒന്നിനാണ്. എന്നാൽ പലപ്പോഴും മെയ് മാസം ഈ മഴ കേരളത്തിലെത്താറുണ്ട്. കഴിഞ്ഞ 25 വർഷത്തെ ചരിത്രമെടുത്താൽ ഏറ്റവും കൂടുതൽ തവണ മെയ് മാസത്തിലാണ് തെക്ക് പടിഞ്ഞാറൻ മൺസൂൺ കേരളത്തിലെത്തിയത്. ഇന്ന് കേരളത്തിൽ മൺസൂൺ ( Monsoon)എത്തിയതായി പ്രഖ്യാപനം വന്നു. കാലവർഷകലണ്ടർ പ്രകാരമുള്ള ജൂൺ എന്ന ദിവസത്തേക്കാൾ എട്ട് ദിവസം മുമ്പാണ് ഇത്തവണ മൺസൂൺ കേരളത്തിലെത്തിയത്. എങ്ങനെയാണ് മൺസൂൺ എത്തിയതായി പ്രഖ്യാപിക്കുന്നത്. അതിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ എന്തൊക്കെ?
ഇത്തവണ മെയ് 27 എന്ന തിയ്യതിയാണ് കാലാവസ്ഥ നിഗമന പ്രകാരം മഴയെത്താനുള്ള ഏകദേശ ദിവസം പ്രവചിച്ചിരുന്നത്. ഈ ദിവസത്തിന് നാല് ദിവസം മുമ്പോ നാല് ദിവസം ശേഷമോ മൺസൂൺ എത്താം. ആ വ്യത്യാസം ഏഴ് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ നീങ്ങാമെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു. ഇത്തവണ മെയ് 24 ന് കാലവർഷം എത്തിയേക്കാമെന്ന് ഏതാനും ദിവസം മുമ്പ് വിവിധ കാലവസ്ഥാ മോഡലുകൾ പ്രവചിച്ചിരുന്നു. ആ പ്രവചനം പോലെ മെയ് 24 തന്നെ കേരളത്തിൽ മൺസൂൺ എത്തിയതായി പ്രഖ്യാപനം വന്നു. 15 വർഷത്തിനുള്ളിൽ ഏറ്റവും നേരത്തെ എത്തുന്നത് ഇത്തവയാണ്.
ഇത്തവണ കാലവർഷം എത്തുന്ന പ്രക്രിയയിലും കേരളത്തെ സംബന്ധിച്ച് മാറ്റമുണ്ടായിട്ടുണ്ട്. സാധാരണ ഗതിയിൽ തെക്കൻ പ്രദേശങ്ങളിൽ മഴയാരംഭിച്ച് വടക്കോട്ട് നീങ്ങി ജൂലൈ എട്ടിനും 15 നും ഇടയിൽ രാജ്യമൊട്ടാകെ മഴ വ്യാപിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, ഇത്തവണ ഇതിന് വിപരീതമായി കേരളത്തിലെ തെക്കൻ ജില്ലകളെ അപേക്ഷിച്ച് വടക്കൻ ജില്ലകളിലായിരിക്കും ആദ്യഘട്ടത്തിൽ കൂടുതലായി മഴ ലഭിക്കുകയെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ.



















