മൂന്നാർ ഹെഡ്‌വർക്ക്സ് ഡാമിന് സമീപം കൊച്ചി – ധനുഷ്കോടി ദേശീയപാതയോട് ചേർന്നുള്ള റോഡിലേക്ക് മലമുകളിൽ നിന്ന് വൻ തോതിൽ പാറക്കല്ലുകളും മണ്ണും പതിച്ചു. പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. അപകടസമയത്ത് റോഡിലൂടെ വാഹനങ്ങളോ കാൽനടയാത്രക്കാരോ കടന്നുപോകാതിരുന്നതിനാൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. തുടർച്ചയായ മഴയെ തുടർന്നാണ് മലമുകളിൽ നിന്ന് കൂറ്റൻ പാറക്കല്ലുകൾ താഴേക്ക് പതിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പാറക്കല്ലുകളും മണ്ണും വന്ന് വീണതിനെ തുടർന്ന് മേഖലയിൽ ഗതാഗതം തടസ്സപ്പെട്ടു. റോഡിൽ പതിച്ച കല്ലുകൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ അഗ്നിശമന സേനയുടെയും പൊലീസിന്റെയും തദ്ദേശവാസികളുടെയും നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, അപകടം നടന്നതിന് തൊട്ടുമുകളിലുള്ള മലനിരകളിൽ ഇനിയും വൻ പാറക്കല്ലുകൾ അപകടഭീഷണി ഉയർത്തി നിലനിൽക്കുന്നുണ്ട്. ഇത് പ്രദേശവാസികളിലും യാത്രക്കാരിലും കടുത്ത ഭീതി സൃഷ്ടിക്കുന്നു.
മേഖലയിൽ ഇടവിട്ട് മഴ തുടരുന്നതിനാൽ ഇനിയും മലയിടിയാനും കൂടുതൽ പാറക്കല്ലുകൾ റോഡിലേക്ക് പതിക്കാനും സാധ്യതയേറെയാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അപകടസാധ്യത നിലനിൽക്കുന്നതിനാൽ ഈ വഴിയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയേക്കും.യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ റവന്യൂ-പൊലീസ് അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.


















