തിരുവനന്തപുരം: കേരളത്തിലെ നിർമ്മാണ
മേഖലയിലും മതസൗഹാർദത്തിന്റെ ചരിത്രത്തിലും വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച ‘മോസ്ക് മാൻ’ എന്നറിയപ്പെട്ടിരുന്ന തിരുവനന്തപുരം സ്വദേശി ഗോവിന്ദൻ ഗോപാലകൃഷ്ണണൻ അന്തരിച്ചു. 90 വയസ്സായിരുന്നു.നൂറിലധികം മുസ്‌ലിം പള്ളികൾക്ക് രൂപകൽപന നൽകിയ സ്വയംപഠിത വാസ്‌തുശിൽപിയും ബീമാപള്ളി ഉൾപ്പെടെ നിരവധി ആരാധനാലയങ്ങളുടെ ശിൽപിയും ആണ്.
വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിയോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ നടക്കും. ഭൗതികദേഹം ബേക്കറി ലെനിൻ നഗറിലെ വസതിയിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്.
മുസ്ലിം പള്ളികളുടെ രൂപകൽപനയിലും നിർമ്മാണത്തിലും പതിറ്റാണ്ടുകളോളം സജീവമായിരുന്ന ഗോപാലകൃഷ്ണൻ, കേരളത്തിലെ നൂറിലധികം പള്ളികൾക്ക് രൂപം നൽകിയതിലൂടെയാണ് ‘മോസ്് മാൻ’ എന്ന പേരിൽ അറിയപ്പെട്ടത്. ഔപചാരികമായ ആർക്കിടെക്‌ചർ പരിശീലനം നേടിയിരുന്നില്ലെങ്കിലും നിർമ്മാണരംഗത്തെ അനുഭവവും നിരീക്ഷണപാടവവും ഉപയോഗിച്ച് നിരവധി ആരാധനാലയങ്ങളുടെ രൂപകൽപനയും നിർമ്മാണവും നിർവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. കഴിഞ്ഞ മാസം കടുവാ പള്ളിയിൽ ഇദ്ദേഹത്തിന് ആദരവും നൽകിയിരുന്നു.


















