ആറ്റിങ്ങൽ: യുവാക്കളുടെ മുൻകൈയിൽ നിർമ്മിച്ച ഏറുമാടം സാമൂഹ്യവിരുദ്ധർ തകർത്തു. ചിറയിൻകീഴ് കിഴവിലം മുടപുരം തെങ്ങുംവിള പാടശേഖരത്തിൽ ആണ് സംഭവം. പാടശേഖരത്തിന്റെ നടുവിൽ തോടിന് മുകളിലായി പൂർണ്ണമായും തനതായ ശൈലിയിൽ നിർമ്മിച്ച ഏറുമാടം ആണ് തകർക്കപ്പെട്ടത്.
രണ്ടുവർഷം മുമ്പ് മുദാക്കൽ പിരപ്പമൺ കാട് പാടശേഖരത്തിൽ പാടശേഖര സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ വയലിന് നടുവിലായി ഏറുമാടം നിർമ്മിച്ചിരുന്നു. ഇത് ശ്രദ്ധിക്കപ്പെടുകയും ഒരു സന്ദർശക കേന്ദ്രമായി മാറുകയും ചെയ്തു. നിലവിൽ അവിടെ കൃഷിയെയും സംസ്കാരത്തെയും വിനോദസഞ്ചാരത്തെയും പ്രോത്സാഹിപ്പിക്കുന്ന വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ച വലിയ മുന്നേറ്റം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
ഇത്തരത്തിൽ വലിയ സാധ്യതയുള്ള മേഖലയാണ് മുടപുരം പാടശേഖരവും സമീപ മേഖലകളും. ഇത് മനസ്സിലാക്കിയാണ് പ്രദേശത്തെ ചെറുപ്പക്കാർ സംഘടിച്ച് ഏറുമാടം നിർമ്മിക്കുവാൻ ഇറങ്ങിയത്. ഉപജീവനമാർഗ്ഗങ്ങൾക്ക് താൽക്കാലിക അവധി നൽകി കഴിഞ്ഞ ദിവസങ്ങളിലെ മഴയെ അവഗണിച്ച് മുളകൾ വെട്ടിയെടുത്ത് അതുകൊണ്ട് ഏറുമാടം നിർമ്മിക്കുകയായിരുന്നു. നിർമ്മാണ പ്രവർത്തനം പൂർത്തിയാകുന്നതിനും മോടി പിടിപ്പിക്കലിനും മുൻപേ കഴിഞ്ഞദിവസം രാത്രി സാമൂഹ്യവിരുദ്ധർ ഇത് തകർത്തു.
നല്ല ലക്ഷ്യങ്ങളോടെ ഇറങ്ങിത്തിരിച്ച ചെറുപ്പക്കാരുടെ നിരവധി ദിവസത്തെ അധ്വാനവും അതിലേറെ ലക്ഷ്യമിട്ട മനോഹര സ്വപ്നവും ആണ് ഇവിടെ തകർക്കപ്പെട്ടത്. ഈ സാമൂഹ്യവിരുദ്ധരെ പിടികൂടി നിയമത്തിനു മുന്നിൽ ഹാജരാക്കണമെന്ന് നാട്ടുകാരും വിവിധ സംഘടനകളും ആവശ്യപ്പെട്ടു.


















