ഗര്‍ഭിണിയെ മുന്‍ ലിവ്-ഇന്‍ പങ്കാളി കുത്തിക്കൊന്നു; അക്രമിയെ യുവതിയുടെ ഭര്‍ത്താവ് കൊലപ്പെടുത്തി

Oct 19, 2025

ഡല്‍ഹി: മുന്‍ ലിവ്-ഇന്‍ പങ്കാളിയെ കുത്തിക്കൊലപ്പെടുത്തിയ യുവാവിനെ 22 കാരിയുടെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഡല്‍ഹിയിലെ നബി കരീം പ്രദേശത്താണ് സംഭവം. 22 കാരിയായ ശാലിനി, 34 കാരന്‍ അശു എന്ന ശൈലേന്ദ്ര എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ ശാലിനിയുടെ ഭര്‍ത്താവ് ആകാശ് (23) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു. നബി കരീം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ക്രുപ്രസിദ്ധ കുറ്റവാളിയാണ് ശൈലേന്ദ്ര എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ശനിയാഴ്ച രാത്രി 10:15 ഓടെയായിരുന്നു സംഭവം. ഡല്‍ഹി ഖുതുബ് റോഡ് മേഖലയില്‍ താമസിക്കുന്ന മാതാവിനെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ ആയിരുന്നു ആകാശും ശാലിനിയും ആക്രമിക്കപ്പെട്ടത്. ഓട്ടോറിക്ഷയില്‍ ഇരുന്നിരുന്ന ശാലിനിയെയും ആകാശിനെയും ശൈലേന്ദ്ര ആക്രമിക്കുകയായിരുന്നു. ആകാശിനെ ആക്രമിച്ച ശേഷം ശൈലേന്ദ്ര ശാലിനിക്ക് നേരെ തിരിയുകയായിരുന്നു. ശാലിനിയെ രക്ഷിക്കാന്‍ ആകാശ് ശ്രമിച്ചെങ്കിലും അവര്‍ക്ക് പലതവണ കുത്തേറ്റു. ഇതിനിടെ ആകാശ് ശൈലേന്ദ്രയെ കീഴ്‌പ്പെടുത്തി കത്തി പിടിച്ചുവാങ്ങി കുത്തുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

ശാലിനിയുടെ സഹോദരന്‍ രോഹിതും നാട്ടുകാരും ചേര്‍ന്ന് മൂന്നുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ശാലിനിയും ശൈലേന്ദ്രയും മരിച്ചിരുന്നു. വിശദ പരിശോധനയിലാണ് ശാലിനി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. കുത്തബ് റോഡിന് സമീപമുള്ള തിരക്കേറിയ സ്ഥലത്തായിരുന്നു സംഭവം നടന്നത്.

ആകാശ് – ശാലിനി ദമ്പതികള്‍ക്കിടയില്‍ നേരത്തെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും, ഈ സമയം യുവതി ശൈലേന്ദ്രയുമായി ലിവ് ഇന്‍ ബന്ധത്തിലായിരുന്നു എന്നും ഇവരുടെ മാതാവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നീട്, പ്രശ്‌നങ്ങള്‍ തീര്‍ത്ത് ശാലിനി ആകാശിനൊപ്പം മടങ്ങുകയായിരുന്നു. ശാലിനിയുടെ ഗര്‍ഭസ്ഥ ശിശുവിന്റെ പിതൃത്വം സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ യുവതിയുടെ മാതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

cake tower new
LATEST NEWS