ടിക് ടോക് താരം മീശ വിനീതുൾപ്പടെയുള്ള ആറംഗ സംഘം പള്ളിക്കലിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമം. മടവൂർ കുറിച്ചിയിൽ സ്വദേശിയായ സമീർഖാന്റെ തലയാണ് കമ്പി വടികൊണ്ട് അടിച്ചു പൊട്ടിച്ചത്. ഇക്കഴിഞ്ഞ പതിനാറാം തീയതി പോങ്ങനാട് കുറിച്ചിയിൽ ഇട റോഡിൽ വച്ചായിരുന്നു സംഭവം.
സമീർഖാന്റെ ഫോൺ ഉപയോഗിച്ച് സുഹൃത്ത് ജിത്തു ആറംഗ സംഘത്തിൽ ഉണ്ടായിരുന്ന പോങ്ങനാട് സ്വദ്ദേശിയായ റഫീഖിനോട് അസഭ്യം പറയുകയും വെല്ലു വിളിക്കുകയും ചെയ്തു.
മുൻ വൈരാഗ്യത്തെ തുടർന്നാണ് ജിത്തു റഫീഖിനോട് അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്തത്. ഇക്കാര്യങ്ങളൊന്നും സമീർ ഖാന് അറിയില്ലായിരുന്നു.
അല്പസമയത്തിനുള്ളിൽ തന്നെ റഫീഖും മീശക്കാരൻ വിനീതും ഉൾപ്പെടെയുള്ള ആറംഗസംഘം വരുന്നത് കണ്ട ജിത്തു, സമീർ ഖാൻ പോലും അറിയാതെ തന്ത്രപൂർവ്വം അവിടെ നിന്നും ഒഴിഞ്ഞു മാറിപ്പോയി. കാര്യമറിയാതെ അവിടെത്തന്നെ നിന്ന സമീർഖാനോട് റഫീഖും മീശക്കാരൻ വിനീതും ജിത്തുവിനെ അന്വേഷിക്കുകയായിരുന്നു.
റഫീക്കും വിനീതും ജിത്തുവിനെ അന്വേഷിച്ച് സമീർഖാനോട് തട്ടിക്കയറുന്ന സമയത്തിനിടയിൽ പ്രതികളുടെ സംഘത്തിൽ ഉണ്ടായിരുന്ന ഒരാൾ കമ്പി വടി ഉപയോഗിച്ച് സമീർ ഖാന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സമീർ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികൾക്കായി പള്ളിക്കൽ പോലീസ് ഊർജ്ജിതമായി അന്വേഷണം തുടങ്ങിയിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം മീശക്കാരൻ വിനീതിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഈ കേസിൽ ഇനി അഞ്ച് പേരെ കൂടി പിടികിട്ടാനുണ്ട്. ഒപ്പമുണ്ടായിരുന്ന പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ കിട്ടിയിട്ടുണ്ടെന്നും ഉടൻ തന്നെ അവരെയും പിടികൂടുമെന്നും പള്ളിക്കൽ പോലീസ് അറിയിച്ചു.

















