തൃശൂർ: വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് മകൻ അച്ഛനെ മർദിച്ച് കൊലപ്പെടുത്തി. ചേർപ്പ് കോടന്നൂർ ആര്യംപാടം ചിറമ്മൽ വീട്ടിൽ ജോയിയാണ് (60) മരിച്ചത്. ഉറക്കത്തിൽനിന്ന് എഴുന്നേൽപിക്കാൻ വൈകിയതിന്റെ പേരിലുണ്ടായ തർക്കത്തെത്തുടർന്നാണ് മകൻ റിജോ (25) കൊലനടത്തിയത്. റിജോയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. വെൽഡിങ് ജോലിക്കാരനായ റിജോ ഇന്നലെ വൈകിട്ട് 5ന് പണി കഴിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തി. രാത്രി 8.15ന് വിളിക്കണമെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. 8.30 ഓടെ റിജോയെ വിളിച്ചെഴുന്നേൽപ്പിച്ചെങ്കിലും വിളിക്കാൻ നേരം വൈകിയെന്നുപറഞ്ഞ് വീട്ടുകാരുമായി തർക്കത്തിലായി. ജോയി ഇത് ചോദ്യം ചെയ്തപ്പോൾ വഴക്ക് ഇവർ തമ്മിലായി. വഴക്കിനൊടുവിൽ റിജോ പിതാവിനെ നിലത്ത് തള്ളിയിട്ട് തല നിലത്ത് ഇടിക്കുകയും മർദിക്കുകയുമായിരുന്നു. സാരമായി പരുക്കേറ്റ ജോയിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റീനയാണ് ജോയിയുടെ ഭാര്യ. മകൾ: അലീന.

















