വർക്കല താഴെ വെട്ടൂരിൽ വെട്ടി കൊലപ്പെടുത്തിയ ഗൃഹനാഥൻറെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും വർക്കല പോലീസ് സ്റ്റേഷന്റെ മുന്നിൽ പ്രതിഷേധവുമായി എത്തി. താഴെ വെട്ടൂർപ്രദേശത്ത് ലഹരിവസ്തുക്കളുടെയും , ലഹരി മാഫിയയുടെയും അഴിഞ്ഞാട്ടം ഉണ്ടെന്നുള്ള പരാതി നിരവധി തവണ ജമാഅത്തിന്റെ ഭാഗത്തുനിന്നും നൽകിയെങ്കിലും പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ചില്ല എന്ന് ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
പോലീസിന്റെ ശക്തമായ ഇടപെടലുകൾ ഉണ്ടായിരുന്നുവെങ്കിൽ ഇത്തരത്തിലുള്ള ഒരു അരുംകൊല വർക്കലയിൽ നടക്കില്ലായിരുന്നു എന്നും ബന്ധുക്കൾ ആരോപിച്ചു. കേസിലെ ഒന്നാം പ്രതിയായ വെട്ടൂർ ആശാൻമുക്ക് സ്വദേശിയായ ജാസിം ഇതിനോടകം വിദേശത്തേക്ക് കടന്നതായും ഇത് പോലീസിൻറെ പിടിപ്പുകേടാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
കേസിൽ പരാതിക്ക് പോകുന്നവരെയും സാക്ഷി പറയുന്നവരെയും വെട്ടി കൊന്നുകളയുമെന്ന് പ്രതികളുടെ നിരന്തരമായ ഭീഷണിയുണ്ടെന്നും ഇത് കാണിച്ച് പ്രതികളുടെ ഫോട്ടോ സഹിതം പോലീസിന് പരാതി നൽകിയിട്ടും പോലീസ് പ്രതികളെ അന്വേഷിക്കുന്നതിൽ ഊർജ്ജസ്വലത കാട്ടിയിരുന്നില്ല എന്നുമാണ് ആരോപണം.
എന്നാൽ എത്രയും വേഗം പ്രതികളെ പിടികൂടുമെന്ന് വർക്കല എസ് എച്ച് ഒ പ്രവീൺ സ്ഥലത്തെത്തി നാട്ടുകാർക്കും ബന്ധുക്കൾക്കും ഉറപ്പു നൽകിയതിനു ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

















