പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയിൽ മുതലപ്പൊഴി ഫിഷിംങ് ഹാർബറിന് കേന്ദ്ര സഹായത്തിനായി കേരളം പുതിയ പ്രൊപോസൽ സമർപ്പിക്കേണ്ടതുണ്ടെന്ന് അടൂർ പ്രകാശ് എം.പി യുടെ ചോദ്യത്തിന് ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല ലോക്സഭയിൽ നൽകിയ മറുപടിയിൽ അറിയിച്ചു. ഹാർബർ നവീകരണത്തിന് കേന്ദ്രസഹായം തേടി കേരളം സമർപ്പിച്ച 50 കോടി രൂപയുടെ പ്രൊപ്പോസൽ അപര്യാപ്തതകൾ വ്യക്തമാക്കി കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രസർക്കാർ മടക്കി നൽകിയിരുന്നു.
ഹാർബറിലെ സുരക്ഷിതത്വ പ്രശ്നങ്ങൾ സംബന്ധിച്ച് പൂനെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ (CWPRS) നടത്തിയ പഠനത്തിലെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച് പുതിയ പ്രൊപോസൽ സമർപ്പിക്കാനായിരുന്നു കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്.
എന്നാൽ CWPRS സമർപ്പിച്ചത് കരട് റിപ്പോർട്ടായിരുന്നു എന്നാണ് കേരളം കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. കരടു റിപ്പോർട്ടിലെ കണ്ടെത്തലുകൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ മത്സ്യത്തൊഴിലാളികളും മറ്റു ബന്ധപ്പെട്ടവരുമായി കഴിഞ്ഞ ഡിസംബറിൽ ചർച്ച നടത്തിയിരുന്നുവെന്നും ഇതിലെ നിർദ്ദേശങ്ങൾ കൂടി ഉൾക്കൊള്ളിച്ചേ CWPRS അന്തിമ റിപ്പോർട്ട് നൽകൂവെന്നും വ്യക്തമാക്കുന്നു.
മുതലപ്പൊഴിയിൽ ദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും സംസ്ഥാന സർക്കാരിന്റെ അലംഭാവം മൂലം ലഭിക്കേണ്ട കേന്ദ്ര സഹായം പോലും വൈകുന്ന അവസ്ഥയാണ്. വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നത്തിൽ ആത്മാർത്ഥതയില്ലെന്ന് അടൂർ പ്രകാശ് എം.പി കുറ്റപ്പെടുത്തി

















