അഞ്ചുതെങ്ങ്: മുതലപ്പൊഴിയിൽ ഹാർബർ വകുപ്പ് ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം പരിശോധനയ്ക്കെത്തി. അഴിമുഖ ചാലിലെ മണൽ നീക്കം മന്ദഗതിയിലായതോടെ മത്സ്യബന്ധനം ഭാഗികമായി നിലയ്ക്കുകയും അപകട സാധ്യത വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഹാർബർ വിഭാഗം ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തിയത്.
അഴിമുഖത്തെ മണൽ നീക്കമടക്കമുള്ള കാര്യങ്ങളിലെ നിലവിലെ പുരോഗതി വിലയിരുത്താനാണ് സംഘം എത്തിയത്. നിലവിൽ അഴിമുഖ ചാലിൽ നിന്നും മണൽ നീക്കം ചെയ്യുവാനായി ബാർജ് ലോഡിങ്ങിന് മൂന്ന് മണിക്കൂറോളം സമയമാണ് വേണ്ടിവരുന്നത്. ഇതിനായി നിലവിലുള്ള ബാർജ് കൂടാതെ ഒരു ബർജ് കൂടി എത്തിച്ച് മണൽ നീക്കം കാര്യക്ഷമമാക്കുവാൻ ഹാർബർ എഞ്ചിനീയറിങ് വകുപ്പ് ഉദ്യോഗസ്ഥർ അദാനി ഗ്രൂപ്പ് പ്രതിനിധികൾക്ക് നിർദ്ദേശം നൽകി.
2000 m ക്യുബ് മണൽ ദിവസവും നീക്കണം ചെയ്യേണ്ടതായിട്ടുണ്ട്. ഇതിനായി മണ്ണുമാന്തിയുടെ ബക്കറ്റ് സൈസ് കൂട്ടുവാനും, നീക്കം ചെയ്യുന്ന മണൽ വടക്ക് ഭാഗത്ത് (താഴമ്പള്ളി) നിക്ഷേപിക്കുവാനുമാണ് തീരുമാനം. എന്നാൽ മണൽ നീക്കം വേഗത്തിലാക്കുവാൻ ട്രെഡ്ജ്ജർ എത്തിക്കണമെന്ന ആവിശ്യം മത്സ്യത്തൊഴിലാളികൾ വീണ്ടും മുന്നോട്ട് വച്ചു.
അടുത്ത ആഴ്ചയോടെ സംഘം വീണ്ടും മുതലപ്പൊഴി സന്ദർശിച്ച് നിലവിൽ എടുത്ത തീരുമാനങ്ങൾ കാര്യക്ഷമമാണോ എന്നത് പരിശോധിക്കുകയും, കാര്യക്ഷമല്ലെന്ന് കണ്ടാൽ ട്രെഡ്ജ്ജർ എത്തിക്കുവാനുള്ള നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥ സംഘം അറിയിച്ചു.
ഹാർബർ വകുപ്പ് ചീഫ് എഞ്ചീനിയർ മുഹമ്മദ് അൻസാരി, എക്സിക്യൂട്ടീവ് എഞ്ചീനീയർ അനിൽകുമാർ, സൂപ്രണ്ട് എഞ്ചീനിയർ കുഞ്ഞുമമ്മു പറവത്ത്, അദാനി ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഓഫീസർ സുനിൽ കുമാർ, അദാനി പ്രതിനിധി ഹെബിൻ, അസിസ്റ്റന്റ് എഞ്ചിനീയർമാരായ പ്രവീൺ ആർ വി, ഹരികുമാർ, മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളായ വല്ലെരിയൻ ഐസക്ക്, നജീബ് തോപ്പിൽ തുടങ്ങിയവരുൾപ്പെട്ട സംഘമാണ് സന്ദർശനം നടത്തിയത്.

















