കല്ലമ്പലം: ചുവപ്പു കോട്ടയെ തകർത്തെറിഞ്ഞു കോൺഗ്രസിന്റെ യുവ നേതാവ്. മണമ്പൂര് ജില്ലാ പഞ്ചായത്ത് ഡിവിഷനിലാണ് യു.ഡി.എഫിന്റെ കല്ലമ്പലം നബീൽ അട്ടിമറി വിജയം നേടിയത്. ഡിവിഷൻ സ്ഥാപിതമായ കാലം മുതൽ അഥവാ മൂന്നര പതിറ്റാണ്ടായി എൽ.ഡി.എഫിന്റെ കോട്ടയാണ്.
ഉറച്ച സീറ്റ് എന്ന നിലയിലാണ് എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിയായി സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.ഷാജഹാൻ മത്സരിക്കാൻ ഇറങ്ങിയത്. കോൺഗ്രസ് സ്ഥാനാർഥിയായി എൻ.എസ്.യു മുൻ അഖിലേന്ത്യ കോർഡിനേറ്റർ നബീൽ കല്ലമ്പലം മൽസര രംഗത്ത് ഇറങ്ങിയതോടെ മത്സര രംഗം കടുത്തിരുന്നു. 21339 വോട്ട് നേടിയാണ് നബീൽ വിജയിച്ചത്. 17554 വോട്ടിൽ എൽ.ഡി.എഫ് ഒതുങ്ങി. മുൻ തിരഞ്ഞെടുപ്പിൽ 6275 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് വിജയിച്ച ഡിവിഷൻ ആണിത്.
ഈ ജില്ലാ ഡിവിഷനുള്ളിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിൽ കോൺഗ്രസിന് സ്ഥാനാർത്ഥികൾ ഇല്ലായിരുന്നു. കോൺഗ്രസിൻറെ സംഘടനാ ദൗബല്യങ്ങൾക്കിടയിലാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായ നബീലിന് ഈ മികച്ച വിജയം നേടാൻ ആയത്. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ തിരഞ്ഞെടുക്കപ്പെട്ട 100 യാത്രികരിൽ ഒരാളായിരുന്നു. കൊട്ടിക്കലാശ ദിവസം നബീലിന്റെ പ്രചരണ വാഹനം തടയപ്പെടുകയും സംഘർഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിനെയെല്ലാം അതിജീവിച്ച് ആണ് അട്ടിമറി വിജയം നേടിയത്.




















