അമിതവേഗതയിൽ കാറോടിച്ച് ദമ്പതിമാർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയി. ചൊവ്വാഴ്ച രാത്രി 10.30 ഓടെ വർക്കല നടയറ പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം.
നടയറ സ്വദേശികളായ 38 വയസ്സുള്ള ഷിബു ഭാര്യ 34 വയസ്സുള്ള ഷിജി, ഇവരുടെ മകൾ 13 വയസ്സുള്ള ദേവനന്ദ എന്നിവർക്കാണ് അപകടത്തിൽ ഗുരുതരമായ പരിക്കുപറ്റിയത്. ഇവരെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പരിക്കേറ്റ ഷിബുവിന്റെ കാൽ ഒടിഞ്ഞു തൂങ്ങിക്കിടക്കുന്ന നിലയിലും, ഭാര്യ ഷിജിയുടെ തുടയെല്ലുകൾ ഒടിഞ്ഞ് പുറത്തുവന്ന നിലയിലുമായിരുന്നുവെന്നും കുട്ടിയുടെ കാലിനും ഒടിവുകൾ സംഭവിച്ചിട്ടുണ്ടെന്നുമാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം.
ശിവഗിരി പന്തുകളം സ്വദേശിയായ സജീവ് എന്നയാളാണ് മദ്യലഹരിയിൽ വാഹനം അമിതവേഗത്തിൽ ഓടിച്ചു അപകടമുണ്ടാക്കിയത്. നടയറയിൽ നിന്നും വർക്കല ഭാഗത്തേക്ക് അമിതവേഗതിയിൽ പോയ കാറാണ് എതിർ ദിശയിൽ നിന്നും വന്ന സ്കൂട്ടർ യാത്രികരെ ഇടിച്ച് അപകടമുണ്ടാക്കിയത്. അപകടത്തിന് ശേഷം നിർത്താതെ വേഗത്തിൽ പോയ കാർ ഡ്രൈവറിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി വർക്കല പോലീസിന് കൈമാറി.
നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുന്ന സമയത്ത് ഡ്രൈവറിന് മർദ്ദനമേറ്റ പരിക്കുകൾ ഉണ്ടായിരുന്നതിനാൽ ഡ്രൈവറെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുക യാണെന്നും പോലീസ് അറിയിച്ചു. അപകടത്തിൽപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്ന് വർക്കല പോലീസ് അറിയിച്ചു.



















