സി.എം വിത്ത് മീ കാൾ…വർഷങ്ങളായി ഉപേക്ഷിച്ച നിലയിൽ ഉള്ള പൈപ്പ് ശേഖരം നിമിഷങ്ങൾക്കുള്ളിൽ

Oct 19, 2025

ആറ്റിങ്ങൽ: വർഷങ്ങളായുള്ള പരാതിയിലും നീക്കം ചെയ്യാത്ത റോഡ് കൈയേറി ഉപേക്ഷിച്ച നിലയിലുള്ള പൈപ്പ് ശേഖരം നിമിഷങ്ങൾക്കുള്ളിൽ നീക്കി. മുഖ്യമന്ത്രിയുടെ കാൾ സെന്ററിലേക്ക് വിളിച്ചു പരാതിപ്പെട്ട ഉടനെയാണ് ഈ വിഷയത്തിൽ പരിഹാരം ഉണ്ടായത്. സി.എം വിത്ത് മീ കാൾ സെന്ററിലേക്ക് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളാണ് വിളിച്ച് പരാതിപ്പെട്ടത്.

ആറ്റിങ്ങൽ നഗരത്തിൽ ജലഅതോറിറ്റി ആറ്റിങ്ങൽ ഡിവിഷൻ ആസ്ഥാനത്തിന് പുറകുവശത്തുനിന്നും ദേശീയ പാതയിലേക്കുള്ള റോഡിലാണ് കൂറ്റൻ പൈപ്പുകൾ കൊണ്ട് ഉപേക്ഷിച്ച നിലയിലിട്ടിരുന്നത്. വർഷങ്ങളായി വലിയ കാസ്റ്റ് അയൺ പൈപ്പുകൾ ഇവിടെ കൊണ്ടിരിക്കുകയായിരുന്നു. റോഡിൻ്റെ ഒരുവശം പൂർണമായും പൈപ്പുകൾ നിറഞ്ഞ അവസ്ഥയില് വാഹന ഗതാഗതത്തെയും ബാധിച്ചു. സമീപ വസ്തു ഉടമകൾക്ക് റോഡിൽ നിന്നും വസ്തുവിലേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു.

വർഷങ്ങളായി ഉപേക്ഷിച്ച നിലയിൽ ഉള്ള പൈപ്പ് ശേഖരത്തിന് ചുറ്റും കാട് പടർന്നത് ഇഴജന്തുക്കളുടെയും സങ്കേതവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതും നാട്ടുകാർക്ക് ആശങ്ക ഉയർത്തി. നാട്ടുകാർ നിരവധി തവണ നഗരസഭയിലും ജല അതോറിറ്റിയിലും പരാതിപ്പെട്ടെങ്കിലും യാതൊരു നടപടി ഉണ്ടായില്ല. ഈ പൈപ്പുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജല അതോറിറ്റിയുടെ ആറ്റിങ്ങൽ ഡിവിഷൻ ഓഫീസിൽ സമീപിച്ചപ്പോൾ ഇത് തങ്ങളുടെ പരിധിയിലുള്ള വർക്കുകൾക്ക് വേണ്ടി എത്തിച്ചതല്ലെന്നും ജല അതോറിറ്റി ആസ്ഥാനത്ത് ബന്ധപ്പെടണം എന്നും മറുപടി നൽകി തിരിച്ചയക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്തുള്ള ജല അതോറിറ്റി ആസ്ഥാനത്തെത്തി. ഈ പൈപ്പ് ശേഖരം ഇവിടെ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടു. നാട്ടുകാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ സൂചിപ്പിച്ചപ്പോൾ ബുദ്ധിമുട്ടുള്ളവർ സ്വന്തം നിലയിൽ ഇത് മാറ്റി മറ്റൊരു സ്ഥലത്ത് കൊണ്ടിടണം എന്ന് നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചത്. ഈ വിഷയം എച്ച്.പി ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ജല അതോറിറ്റിക്ക് പൈപ്പുകൾ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ സൂക്ഷിക്കുന്നതിന് സ്ഥലം കണ്ടെത്താത്തതാണ് ഈ ദുരിതത്തിന് കാരണം. നിലവിൽ വിവിധ പദ്ധതികൾക്ക് വേണ്ടി പൈപ്പുകൾ വാങ്ങിയാൽ റോഡരുകിൽ കൊണ്ടുവന്ന് സൂക്ഷിക്കുകയാണ് പതിവ്. പദ്ധതി പൂർത്തീകരണത്തിനു ശേഷവും ബാക്കി വരുന്ന പൈപ്പുകളും മറ്റ് സാമഗ്രികളും പാതവക്കുകളിൽ കെട്ടിക്കിടക്കും. ഇതാണ് ആറ്റിങ്ങൽ വലിയകുന്നിൽ നാട്ടുകാർക്ക് ദുരിതം സൃഷ്ടിച്ചത്.

വർഷങ്ങളായി പരാതി നൽകുകയും നാട്ടുകാർ വിവിധ ഓഫീസുകളിൽ കയറിയിറങ്ങുകയും ചെയ്തിട്ടും പരിഹരിക്കപ്പെടാത്ത പ്രശ്നമാണ് മുഖ്യമന്ത്രിയുടെ കാൽ സെൻ്ററിലേക്ക് വിളിച്ച ഉടൻ മണിക്കൂറുകൾക്കുള്ളിൽ പൂർണമായും നീക്കം ചെയ്തത്.

cake tower new
LATEST NEWS