കൊച്ചി: കുടുംബത്തിന് തീരാനോവായി മൂവാറ്റുപുഴ നിര്‍മല കോളേജ് വിദ്യാര്‍ഥിനി നമിത (20)യുടെ മരണം. പിറന്നാള്‍ ദിനത്തിന്റെ രണ്ടുദിവസം മുമ്പുണ്ടായ അപകടത്തിൽ മകൾ വിട്ടുപിരഞ്ഞതിന്‍റെ ഞെട്ടലിലാണ് കുടുംബം. പഠനത്തില്‍ മിടുക്കിയായിരുന്ന നമിത വലിയ സ്വപ്‌നങ്ങളുണ്ടായിരുന്ന കുട്ടിയാണെന്നും തങ്ങള്‍ക്ക് ആശ്രയമായി മാറേണ്ടിയിരുന്നവളായിരുന്നെന്നും മാതാപിതാക്കള്‍ പറഞ്ഞു.
‘ഇന്ന് മോളുടെ പിറന്നാളാണ്, അവളിന്ന് ചാരമായി ദേ അവിടെക്കിടക്കുകയാണ്. ഞങ്ങള്‍ക്കിനി ആരാണ് ആശ്രയമായുള്ളത്? എന്ത് ചെയ്യണം എന്നറിയാന്‍ പാടില്ല. ഇനി ഒരുകുട്ടിയോടും ഇങ്ങനെ ചെയ്യാത്ത വിധത്തിൽ അവന് എന്ത് ശിക്ഷകൊടുക്കാന്‍ പറ്റുമോ അത്രയും വലിയ ശിക്ഷകൊടുക്കണം. കുറച്ചുനാളുകൊണ്ടുപോയി ജയിലില്‍ ഇട്ടിട്ട് പുറത്തിറക്കി വിട്ടാല്‍ പറ്റില്ല. അവന്റെ കൈകൊണ്ട് ഇനിയൊരിക്കലും ഇങ്ങനെയൊരു പ്രവൃത്തി ചെയ്യാത്ത രീതിയില്‍ ശിക്ഷകൊടുക്കണം’, അമ്മ ഗിരിജ പറഞ്ഞു.
‘പരീക്ഷ കഴിഞ്ഞാല്‍ വീട്ടിലേക്ക് വരുന്ന സമയം അറിയിക്കാന്‍ മകള്‍ വിളിക്കുമായിരുന്നു. എന്നാല്‍, ആക്‌സിഡന്റ് നടന്ന ദിവസം നാലുമണിയും നാലരയും കഴിഞ്ഞിട്ടും മകള്‍ വിളിച്ചില്ല. പിന്നീട് ഏറെക്കഴിഞ്ഞ് കോളേജ് പ്രിന്‍സിപ്പാളാണ് വിളിച്ച് അപകടമുണ്ടായ വിവരം പറഞ്ഞത്. പെട്ടെന്ന് വരണം എന്നദ്ദേഹം പറഞ്ഞു. ആദ്യമൊന്ന് പകച്ചുപോയി. എന്താണ് സംഭവിച്ചതെന്ന് ചോദിക്കുന്നതിന് മുമ്പ് പ്രിന്‍സിപ്പാള്‍ ഫോണ്‍ കട്ടാക്കിയിരുന്നു. അപകടമെന്ന് പറഞ്ഞപ്പോള്‍, ഇത്രത്തോളം ഗുരുതരമായിരിക്കുമെന്ന് കരുതിയില്ല. ഉടന്‍ തന്നെ ബന്ധുവിനെ വിളിച്ച് ആശുപത്രയിലേക്ക് പോകണമെന്ന് പറഞ്ഞു’, അപകടം നടന്ന ദിവസത്തെ അച്ഛന്‍ രഘു ഓര്‍ത്തെടുത്തു.


















