ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടായെന്ന് സിബിഐ കണ്ടെത്തല്‍. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) വിദഗ്ധര്‍ക്കും ചോര്‍ച്ചയില്‍ നിര്‍ണായ പങ്കുണ്ടെന്നും സിബിഐ വ്യക്തമാക്കുന്നു. അവസാന നിമിഷം ചോദ്യപേപ്പര്‍ ചോര്‍ന്നതല്ല, പകരം കൃത്യമായ ആസൂത്രണം ചോര്‍ച്ചയ്ക്ക് പിന്നിലുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് സിബിഐ ഇക്കാര്യം വിശദീകരിക്കുന്നത്.
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) ഓഫീസില്‍ നിന്ന് മൂന്ന് സബ്ജക്ട് വിദഗ്ധര്‍ വ്യത്യസ്ത മാര്‍ഗ്ഗങ്ങളിലൂടെ പരീക്ഷാ ചോദ്യങ്ങള്‍ പുറത്തെത്തിച്ചതായാണ് കണ്ടെത്തിയത്. ഒരാള്‍ ചോദ്യങ്ങള്‍ ചെറിയ കടലാസ് കഷണങ്ങളില്‍ എഴുതി ഒളിപ്പിച്ചാണ് പുറത്തെത്തിച്ചത്. മറ്റ് രണ്ടുപേര്‍ ചോദ്യങ്ങള്‍ കാണാതെ പഠിച്ച് ഹോട്ടല്‍ മുറികളിലെത്തി കടലാസില്‍ എഴുതുകയോ എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ അടയാളപ്പെടുത്തുകയോ ചെയ്തുവെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.
എന്‍ടിഎ നിയോഗിച്ച ബയോളജി വിദഗ്ധന്‍ മനീഷ ഗുരുനാഥ് മന്ധാരെ, കെമിസ്ട്രി വിദഗ്ധന്‍ പ്രഹ്ലാദ് വിത്തല്‍റാവു കുല്‍ക്കര്‍ണി, ഫിസിക്‌സ് വിദഗ്ധ മനീഷ സഞ്ജയ് ഹവാല്‍ദര്‍ എന്നിവരാണ് ഗൂഢാലോചനയില്‍ പങ്കാളികളായത്. ഇവര്‍ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്, നീറ്റ് പരീക്ഷയ്ക്ക് മുമ്പ് ചോദ്യപേപ്പര്‍ പുറത്തു കടത്തുകയായിരുന്നുവെന്ന് സിബിഐ വ്യക്തമാക്കുന്നു.
എന്‍ടിഎ ഓഫീസിന്റെ ‘കോണ്‍ഫിഡന്‍ഷ്യല്‍ സെക്ഷനില്‍’ നിന്ന് പുറത്തുകടക്കുമ്പോള്‍ ഇവരെ ശരീരപരിശോധനയ്ക്ക് വിധേയരാക്കിയില്ലെന്നതാണ് ചോദ്യങ്ങള്‍ പുറത്തെത്തിക്കാന്‍ ഇവരെ സഹായിച്ചതെന്ന് സി.ബി.ഐ വ്യക്തമാക്കുന്നു. ഇവിടെ സിസിടിവി ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക കണ്‍ട്രോള്‍ റൂമും ഉണ്ടായിരുന്നില്ല. അനദികൃത സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍ ചോദ്യപേപ്പര്‍ കടത്തിയതെന്നും സിബിഐ സൂചിപ്പിക്കുന്നു.
പ്രഹ്ലാദ് വിത്തല്‍റാവു കുല്‍ക്കര്‍ണി ചെറിയ കടലാസ് കഷണങ്ങളില്‍ കെമിസ്ട്രിയിലെ 135 ചോദ്യങ്ങളും അവയുടെ ഓപ്ഷനുകളും ചുരുക്ക രൂപത്തില്‍ എഴുതിയെടുത്തു. മറ്റൊരു പ്രതിയായ മനീഷ വാഗ്മറെ പ്രത്യേക കോച്ചിംഗ് ക്ലാസുകള്‍ സംഘടിപ്പിക്കുകയും വിദ്യാര്‍ഥികള്‍ക്ക് ചോദ്യങ്ങളും ഉത്തരങ്ങളും പറഞ്ഞു കൊടുക്കുകയും ചെയ്തു. ബയോഝലി വിഷയങ്ങള്‍ കൈകാര്യം ചെയ്ത മനീഷ മന്ധാരെ, തന്റെ ഹോട്ടല്‍ മുറിയിലെത്തി മനഃപാഠമാക്കിയ ചോദ്യങ്ങള്‍ എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ കുറിച്ചുവെന്നും സിബിഐ വ്യക്തമാക്കുന്നു.
പരീക്ഷാ പ്രക്രിയകള്‍ക്ക് മുമ്പേ തന്നെ ഈ മൂന്ന് സബ്ജക്ട് വിദഗ്ധരുമായും കോച്ചിങ് ഓപ്പറേറ്റര്‍മാരും ഇടനിലക്കാരും ബന്ധം സ്ഥാപിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി സിബിഐ കണ്ടെത്തി. അവര്‍ തുടര്‍ച്ചയായി ആശയവിനിമയം നടത്തിയിരുന്നതായും, കൂടിക്കാഴ്ചകള്‍ സംഘടിപ്പിച്ചിരുന്നതായും, ചോദ്യങ്ങള്‍ കൈമാറുന്നതിന് പ്രതിഫലമായി പണം സുരക്ഷിതമായി ലഭിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നതായും സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
പൂനെ ഡോ. അഭാങ് പ്രഭു മെഡിക്കല്‍ അക്കാദമി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ തേജസ് ഹര്‍ഷദ്കുമാര്‍ ഷാ, രേണുകായ് കരിയര്‍ സെന്റര്‍ മാനേജിംഗ് പാര്‍ട്ണര്‍ ശിവരാജ് മോട്ടെഗാവോങ്കര്‍, സിദ്ധിവിനായക് ആശുപത്രി ഉടമ ഡോ. മനോജ് ഭഗവന്റാവു ഷിരുരെ എന്നിവരും ഈ ഓപ്പറേഷനില്‍ പങ്കാളികളാണെന്ന് കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നു കിട്ടിയ ശേഷം, പ്രതികളില്‍ ഒരാള്‍ തന്റെ ഒറിജിനല്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും ഒപ്പിട്ട ബ്ലാങ്ക് ചെക്കും ഈടായി കൈമാറിയിരുന്നതായും സിബിഐ വ്യക്തമാക്കുന്നു.



















