നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

Jun 17, 2026

ഡല്‍ഹി: നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും ഇത്തരം പ്രചരണങ്ങള്‍ തികച്ചും വ്യാജമാണെന്നും എന്‍ടിഎ ഡയറക്ടര്‍ ജനറല്‍ അഭിഷേക് സിങ് അറിയിച്ചു. പണം നല്‍കിയാല്‍ ചോദ്യപേപ്പര്‍ ലഭിക്കുന്ന പ്രചാരണം തെറ്റാണെന്നും എന്‍ടിഎ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍ ആശങ്കപ്പെടാതെ പരീക്ഷയെക്കുറിച്ച് മാത്രം ചിന്തിക്കണം. പുനഃപരീക്ഷയുടെ ചോദ്യപേപ്പറില്‍ ചോര്‍ച്ചയൊന്നും ഉണ്ടായിട്ടില്ല. മറിച്ച് എന്തെങ്കിലും പറയുന്നവര്‍ തട്ടിപ്പുകാരാണ്. 22 ലക്ഷത്തിലധികം വരുന്ന വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് ടെലിഗ്രാം നിരോധിച്ചതെന്നും എന്‍ടിഎ ഡയറക്ടര്‍ പറഞ്ഞു. ഇതാദ്യമായാണ് എന്‍ടിഎ ഡയറക്ടര്‍ വിശദീകരണ വിഡീയോയുമായി രംഗത്തു വരുന്നത്.

വ്യാജ ചോദ്യപേപ്പറുകള്‍ വില്‍ക്കാനും വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കാനും തട്ടിപ്പുകാര്‍ എഡിറ്റ് ചെയ്ത ചാറ്റുകളാണ് ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പുനഃപരീക്ഷ ചോദ്യപേപ്പര്‍ നല്‍കാമെന്ന് അവകാശപ്പെട്ട് 14,000 രൂപ മുതല്‍ 25,000 രൂപ വരെയും, ചിലര്‍ 10 ലക്ഷം രൂപ വരെയും ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പുനഃപരീക്ഷയ്ക്കുള്ള ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല. നിങ്ങള്‍ പണം കൈമാറുന്ന നിമിഷം ആ പണം നിങ്ങള്‍ക്ക് നഷ്ടപ്പെടും. നിങ്ങളുടെ അഡ്മിറ്റ് കാര്‍ഡും വാട്‌സാപ്പ് നമ്പരും അവര്‍ക്ക് അയച്ചു കൊടുത്താല്‍, അടുത്ത വിദ്യാര്‍ത്ഥിയെ പറ്റിക്കാനുള്ള ആയുധങ്ങളായി അവ മാറും. എന്‍ടിഎ ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.

നീറ്റ് പുനഃപരീക്ഷ രാജ്യത്ത് നടക്കാനിരിക്കേ പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് ഗൂഗിള്‍ നീക്കി. ആപ്പിളിനോടും ആപ്പ് നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ ഉപഭോക്താക്കള്‍ക്ക് പ്ലേ സ്റ്റോറിലൂടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകില്ല. ചോദ്യപേപ്പര്‍ ചോര്‍ച്ച തടയുന്നതിന്റെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ചോദ്യപേപ്പര്‍ ചോര്‍ച്ച മാഫിയകളുടെ ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് മെസേജിങ് ആപ്പായ ടെലഗ്രാമിന് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയില്‍ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്.

cake tower new
LATEST NEWS