ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ വിദ്യാർഥികൾ നടത്തിയ പാർലമെന്റ് മാർച്ചിനിടെയുണ്ടായ പൊലീസ് അതിക്രമങ്ങളെയും ലാത്തിച്ചാർജ്ജിനെയും കുറിച്ച് അന്വേഷിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കാൻ സുപ്രീം കോടതി തീരുമാനം. വിരമിച്ച ജഡ്ജിമാർ, മുൻ സംസ്ഥാന ഡിജിപി, സിബിഐ മുൻ ഡയറക്ടർ എന്നിവരടങ്ങുന്ന ഉന്നതതല സമിതിയെയാണ് ഇതിനായി നിയോഗിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് നിർണ്ണായക തീരുമാനം വ്യക്തമാക്കിയത്.

സമിതി രൂപീകരിക്കുന്നത് സംബന്ധിച്ച അന്തിമ ഉത്തരവ് ബുധനാഴ്ച പുറപ്പെടുവിക്കും. ജൂലൈ 20-ന് ഡൽഹിയിൽ നടന്ന പാർലമെന്റ് മാർച്ചിനിടെ അരങ്ങേറിയ സംഘർഷങ്ങളുടെയും പൊലീസ് നടപടികളുടെയും സിസിടിവി ദൃശ്യങ്ങളും വീഡിയോ റെക്കോർഡിംഗുകളും സുപ്രീം കോടതി നിർദ്ദേശിക്കുന്ന സമിതിക്ക് മുൻപാകെ കൈമാറും. വനിതാ വിദ്യാർത്ഥികൾക്കെതിരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ചുള്ള പരാതികളും സമിതി പ്രത്യേകമായി പരിശോധിക്കും.
വിദ്യാർഥികളുടെ ഭാവി പ്രധാനം; എഫ്ഐആറുകൾ റദ്ദാക്കാൻ ഇടപെടും
സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ പൂർണ്ണ വിവരങ്ങൾ കൈമാറാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടു. വിദ്യാർഥികൾക്കെതിരായ കേസുകൾ റദ്ദാക്കുന്നതിനായി ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരമുള്ള പ്രത്യേക അധികാരം കോടതി പ്രയോഗിച്ചേക്കുമെന്നും ബെഞ്ച് സൂചന നൽകി.

“വിദ്യാർഥികളുടെ ജീവിതവും ഭാവിയുമാണ് ഇവിടെ ഉൾപ്പെട്ടിരിക്കുന്നത്. ഭരണഘടനയുടെ അനുച്ഛേദം 19 പ്രകാരം സമാധാനപരമായി പ്രതിഷേധിക്കാനുള്ള മൗലികാവകാശം അവർക്കുണ്ട്,” എന്ന് മാപ്പപേക്ഷയില്ലാതെ വിദ്യാർഥികൾക്കെതിരായ കേസുകൾ റദ്ദാക്കരുതെന്ന് വാദിച്ച അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മുൻപ് ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമില്ലാത്ത എല്ലാ സാധാരണ വിദ്യാർഥികൾക്കെതിരെയുള്ള എഫ്ഐആറുകളും പിൻവലിക്കാൻ സംസ്ഥാനങ്ങൾക്ക് സാധിക്കുമെന്ന് കോടതി നേരത്തെയും വ്യക്തമാക്കിയിരുന്നു.


















