ഡൽഹി: ജമ്മു കശ്മീരിലെ റിയാസിയിൽ നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണ ചുമതല എൻഐഎക്ക് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി എൻഐഎ ഉദ്യോഗസ്ഥർ നേരത്തെ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഒൻപതിന് നടന്ന ഭീകരാക്രമണത്തിൽ 9 തീർത്ഥാടകരാണ് കൊല്ലപ്പെട്ടത്. 33 തീർത്ഥാടകർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ബസ്സാണ് ആക്രമിക്കപ്പെട്ടത്. ഭീകരർ വെടിയുതിർത്തതോടെ നിയന്ത്രണം വിട്ട ബസ് പാറയിടുക്കിലേക്ക് മറിയുകയായിരുന്നു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലെ തീർത്ഥാടകരാണ് ബസിലുണ്ടായിരുന്നത്. റിയാസി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമർനാഥ് തീർത്ഥാടനത്തിന്റെ സുരക്ഷ കേന്ദ്രം ശക്തമാക്കിയിട്ടുണ്ട്.

















