ഡൽഹി: ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി എൻഐഎ. കഴിഞ്ഞ ദിവസം ഫരീദാബാദ്, സഹറൻപുർ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിലായ ഡോക്ടർമാരായ ആദിൽ, മുസ്മീൽ, ഷഹീന എന്നിവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. ആക്രമണത്തിൽ പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ പങ്ക് സംശയിക്കുമ്പോഴും ഇതുവരെയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. സ്ഫോടനം നടന്ന സ്ഥലത്ത് അമോണിയം നൈട്രേറ്റിൻ്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ഇതിനിടെ, സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽഫലാഹ് സർവ്വകലാശാലയിൽ പരിശോധനകൾ തുടരുന്നതായി പൊലീസ് അറിയിച്ചു. ഇവിടുത്തെ പള്ളിയിലെ പുരോഹിതൻ ശ്രീനഗർ സ്വദേശി മുഹമ്മദ് ഇഷ്താഖിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സർവകലാശാലയിലെ 70 പേരെ ചോദ്യം ചെയ്തതായും സർവ്വകലാശാലയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായും പൊലീസ് വ്യക്തമാക്കി.
അതേസമയം, സ്ഫോടനം നടന്നത് അബദ്ധത്തിലാണോയെന്ന സംശയവും പൊലീസ് പങ്കുവയ്ക്കുന്നു. കൂട്ടാളികൾ പിടിയിലായെന്ന് വ്യക്തമായതോടെ സ്ഫോടക വസ്തുക്കൾ എവിടേക്കോ മാറ്റാൻ നോക്കുമ്പോൾ സ്ഫോടനം നടന്നു എന്നാണ് അനുമാനം. ഉമറും മുസമീലും നേരത്തെ ചെങ്കോട്ട പരിസരത്ത് എത്തിയിരുന്നു. ഈ വർഷം ജനുവരിയിൽ സ്ഫോടനം നടത്താനും സംഘം പദ്ധതിയിട്ടിരുന്നു. സ്ഫോടനം നടന്ന ദിവസം മയൂർ വിഹാറിലും ഉമറിൻ്റെ വാഹനം എത്തിയെന്നു പൊലീസ് പറയുന്നു.
![]()
![]()

















