എറണാകുളം: കേരളത്തിലെ ഐഎസ് ഭീകരവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഒരു മലയാളി കൂടി എൻഐഎ കസ്റ്റഡിയിൽ. പാലക്കാട് മണ്ണാർക്കാട് സ്വദേശി സഹീർ തുർക്കിയാണ് എൻഐഎയുടെ പിടിയിലായത്. മുമ്പ് എൻഐഎ പിടികൂടിയായ നബീൽ മുഹമ്മദിന്റെ കൂട്ടാളിയാണ് ഇയാൾ. ഇന്നലെ വീട്ടിൽ നിന്നാണ് ഇയാളെ എൻഐഎ കസ്റ്റഡിയിലെടുത്തത്. സഹീറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഭീകരവാദ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളും എൻഐഎ കണ്ടെടുത്തു. നബീലിന് ഒളിത്താവളം ഒരുക്കി, സിം കാർഡ് നൽകി, കേരളം വിടാനായി പണം നൽകിയെന്നും എൻഐഎ കണ്ടെത്തി.
കേരളത്തിൽ ഐഎസ് ഗ്രൂപ്പ് തുടങ്ങുന്നതിനായി മലയാളികൾ ഉൾപ്പെട്ട സംഘം ശ്രമിച്ചിരുന്നെന്ന് നേരത്തെ എൻഐഎ കണ്ടെത്തിയിരുന്നു. പെറ്റ് ലൗവേർസ് എന്ന പേരിൽ ടെലഗ്രാം ഗ്രൂപ്പ് സൃഷ്ടിച്ച സംഘം തൃശ്ശൂർ പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും പദ്ധതിയിട്ടിരുന്നുവെന്ന് എൻഐഎ പറയുന്നു. ഇതേതുടർന്ന് എൻഐഎ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇതിന് പിന്നാലെ നബീൽ അഹമ്മദ് ഒളിവിൽ പോയിരുന്നു. ഇതിനുള്ള സഹായങ്ങൾ ചെയ്തത് ഇപ്പോൾ കസ്റ്റഡിയിലുളള സഹീറാണ്. അവന്നൂരിലെ ലോഡ്ജിലാണ് നബീൽ അഹമ്മദ് ഒളിവിൽ കഴിഞ്ഞത്. ഒരു മാസത്തേക്ക് സഹീറിന്റെ പേരിലാണ് ലോഡ്ജിൽ മുറിയെടുത്തത്. എന്നാൽ ഇവിടെ താമസിച്ചത് നബീലാണെന്ന് തെളിയിക്കുന്ന രേഖകളും സിസിടിവി ദൃശ്യങ്ങളും ഇന്നലെ എൻഐഎ കണ്ടെത്തിയിരുന്നു.
കൊച്ചിയിലെ എൻഐഎ ആസ്ഥാനത്ത് സഹീർ തുർക്കിയെ വിശദമായി ചോദ്യം ചെയ്യുകയാണ്. സബീൽ അഹമ്മദിന് സിം കാർഡ് എടുത്ത് നൽകിയതും ഇയാളാണ്. തമിഴ്നാട്ടിൽ ഒളിവിൽ കഴിയാൻ പണം നൽകിയതും ഇയാളാണെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. കേരളത്തിലെ ഐഎസ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ എവിടെ ഓക്കെ വ്യാപിച്ചിട്ടുണ്ടെന്ന് ഇയാളിൽ നിന്ന് കണ്ടെത്താനാണ് എൻഐഎയുടെ ശ്രമം.

















