ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ ഗുണ്ടാസംഘങ്ങളുടെ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ് ആരംഭിച്ചു. ഉത്തർപ്രദേശ്, പഞ്ചാബ്, ദില്ലി, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ഗുണ്ടാ സംഘങ്ങൾ ഭീകരരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് എൻഐഎയുടെ നടപടി. തീവ്രവാദികളും ഗുണ്ടാസംഘങ്ങളും മയക്കുമരുന്ന് മാഫിയയും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ഈ കൂട്ടത്തിൽ ചില സംഘങ്ങൾക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്നുമുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

പഞ്ചാബ് ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച തിഹാർ ജയിലിലെ കുപ്രസിദ്ധ ഗുണ്ട ലോറൻസ് ബിഷ്ണോയ്, നീരജ് ബവാന, ടില്ലു ടാസ്പുറിയ, ഗോൾഡി ബ്രാർ എന്നിവരുടെ ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ചാണ് എൻഐഎയുടെ റെയ്ഡും അന്വേഷണവും നടക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ ചില ഗുണ്ടാസംഘങ്ങളെ കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തിന് തുടർച്ചയായിട്ടാണ് ഇന്നത്തെ റെയ്ഡ് എന്നാണ് എൻഐഎ വൃത്തങ്ങൾ നൽകുന്ന സൂചന.
ഒക്ടോബറിൽ ഹരിയാനയിൽ നിന്നും ഒരു ഗുണ്ടയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ദില്ലിയിലടക്കം ഉത്തരേന്ത്യയിൽ 52 ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. പിടിയിലായ ആസിഫിന് ഇപ്പോൾ ജയിലിലുള്ള ഗുണ്ടാ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹരിയാനിൽ സോനപ്പത്തിൽ നിന്നും രാജു മോത്ത എന്നയാളെയും പിടികൂടിയിരുന്നുവെന്നും ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. വടക്ക് കിഴക്കൻ ദില്ലയിലെ ഗൌതം വിഹാർ എന്ന സ്ഥലത്ത് നിന്നും കസ്റ്റഡിയിലായ ആസിഫ് ഖാൻ എന്നയാളെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇത്രയും വിപുലമായ റെയ്ഡ് അന്ന് എൻഐഎ നടത്തിയത്.

















